2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

ചില സദാചാര ദുഃഖങ്ങൾ

വെറുതേ പിഴച്ചുപോയ് നാവ്..
അവനെയും ഇവനെയും നിന്നേയുമൊക്കെ
തേജോവധം ചെയ്തു ചെയ്തങ്ങിനെ..

വെറുതേ പിഴച്ചുപോയ് മനം..
അവളെയും ഇവളെയും നിന്നേയുമൊക്കെ
അനുവാദം ആരായാതിണ-ചേർത്തുമങ്ങിനെ..

ദൃഷ്ടിയിൽ നിൻ നടപ്പും എടുപ്പും
മൃദുല ഭാഗങ്ങളും
നോക്കി  ഭോഗിച്ചെന്റെ കണ്ണും പിഴച്ചുപോയ്..

എങ്കിലും വേണ്ടില്ല,
കപട സദാചാര പൊയ്മുഖം പൂശിഞാൻ
നിന്നെ തറയ്ക്കുവാൻ മുന്നേ ഇറങ്ങട്ടെ.

2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആവാം ചിലപ്പോൾ ജീവിതമിങ്ങിനെയൊക്കെ..

ഇന്നലെകളോടുള്ള കടം വീട്ടലാണ് ഇന്നെന്റെ ജീവിതം.
നാളെയോടുള്ള കടമയാണ് ഇന്നെന്റെ ജീവിതം.
എങ്കിലും വീഴ്ച്ചകൾ നിരവധി..
എത്രയൊക്കെ കരുതലെടുത്താലും
അതിങ്ങിനെ തുടർന്നുകൊണ്ടേ ഇരിക്കും; മരണം വരെ.

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ജനനവും മരണവും

മരണത്തെകുറിച്ച് ഏറെ വാചാലനാവണമെന്നുണ്ട്. 
പക്ഷെ.. മരണത്തിന്റെ മരവിച്ച തണുപ്പിനെക്കുറിച്ച്
ഞാൻ അജ്ഞനാണ്..
ജനനത്തെക്കുറിച്ച് അതിലേറെ വാചാലത എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു;
എന്നാൽ അവിടെയും ഞാൻ പരാജയം ഏറ്റുവാങ്ങുന്നു...
കുഞ്ഞിന്റെ കുരുന്നു കണ്ണുകൾ ശൂന്യതയിലേക്ക് തുറന്നിരിക്കുന്നു.. എന്നാൽ അവന്റെ മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ ഉണർന്നിരിക്കുന്നു.. ഉറങ്ങുമ്പോൾ പോലും അവൻ (അവൾ)കൊഞ്ചി ചിരിക്കുന്നത് നിങ്ങൾ കാണാറില്ലേ..??
വാക്കുകൾ മനസ്സിൽ ശൂന്യത തീർക്കുന്ന അവസ്ഥയാണ് ജനനവും മരണവും.

2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

യക്ഷികൾ..

യക്ഷികൾ അന്തി മയങ്ങാത്തൊരാ-
ഒറ്റ പനച്ചുവട്ടിലായ്
ഇത്തിരിനേരം സ്വസ്ഥം മയങ്ങുവാൻ
എനിക്കേറെ - ഉണ്ടേറെ മോഹം..

ഇത്തിരി രക്തവും മാംസവും
ശേഷിപ്പൊരെൻ മേനിയിൽ,
ഊറ്റുവാൻ ഉള്ളോരു പ്രണയത്തെ
അറിയാതെ ഊറ്റയാണ് നീ
വീണ്ടുമെൻ രക്തവും മാംസവും.

ഇനി നീ ഊറ്റുക ഏറെയെൻ പ്രണയത്തെ..
ഉൾക്കൊൾക ഏറെയെൻ  ഹൃദയത്തെ..
മൃത്യു നീ നല്കിലും പ്രിയതേ
അറിയുക ഞാൻ നിനക്കാരായിരുന്നെന്ന്.

2013 ഒക്‌ടോബർ 16, ബുധനാഴ്‌ച

തള്ളയും പിള്ളയും

അഞ്ചുതെങ്ങുള്ളോരു-
കുഞ്ചന്റെ വീട്ടിൽ
അഞ്ചാമനായ് ഞാൻ പിറന്നു.
അഞ്ചിൽപ്പരം നേരം വാരിയൂട്ടി,
അമ്മ കൊഞ്ചിച്ചു കൊഞ്ചിച്ച് പോറ്റി..

തഞ്ചത്തിലങ്ങനെ കൊഞ്ചി വളരവേ
വീട്ടിൽ ആറാമതൊന്നുകൂടായി..
മൊഞ്ചത്തിയായൊരു വാവയെ കണ്ടപ്പോൾ
തള്ള തഞ്ചത്തിലെന്നേ മറന്നു. :-/

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഒരു വാർദ്ധക്യ ചരിതം

ഒറ്റപ്പാലത്തുള്ളൊരു ചിറ്റപ്പൻ
ആളൊരു ഒറ്റതടിക്കാരൻ വല്യപ്പൻ.
ഒറ്റമുണ്ടിൻ തല പൊക്കി,
എന്നും ചുറ്റിയടിക്കാൻ ഇറങ്ങും.
ഒറ്റനിരപല്ലുകാട്ടി, കക്ഷി
പഞ്ചാര പുഞ്ചിരി തൂവും.

നല്ല തരുണീ മണികളേറെ,
ഒത്തുകൂടും നാൽ കവലയ്-
ക്കൊത്തവശം നോക്കി എന്നും
അങ്ങേർ ഒറ്റയിരുപ്പങ്ങിരിക്കും.

കവലയിലങ്ങിനെയെന്നും
നീണ്ട ശകടങ്ങൾ എത്തും..
ഒറ്റബെല്ലിൽ അവ നില്ക്കെ,
ഏറെ തരുണികൾ കേറും;
അതിലേറെ തരുണികൾ എത്തും.

ബീഡി പുക വലിച്ചാശാൻ- 
എല്ലാം മറന്നങ്ങിരിക്കും..
ഏറെ പണിപ്പെട്ടു കണ്ണ്
തള്ളി തുറിച്ചങ്ങിരിക്കും.

ഒത്ത രസമുള്ള ചന്തം-
മന്ദം നടന്നുപോകുമ്പോൾ,
ഒറ്റ ശ്വാസം പിടിച്ചാശാൻ-
ഒറ്റയിരുപ്പങ്ങിരിക്കും.

അങ്ങിനെ അന്നൊരു തിങ്കൾ..
കവലയിൽ ശകടവും കാത്ത്
ഏറെ തരുണികൾ എത്തി..

ലാസ്യവതികളെ നോക്കി,  
അങ്ങേർ ആഞ്ഞു പുകച്ചുരുൾ ഊതി
ആനന്ദം കൊണ്ടങ്ങ്‌ നില്ക്കെ,
തൊണ്ടയിൽ കെട്ടിയ കുത്തൽ
വില്ലൻ ചുമച്ചങ്ങ് ചാടി.

അഞ്ചെട്ടു വട്ടം ചുമയ്ക്കെ
ആശ്വാസം തെല്ലുള്ളിൽ തോന്നി.
മെല്ലെ കിതച്ചും പകച്ചും
ചുറ്റും തിരിഞ്ഞയാൾ നോക്കി..

അമ്പിളി അംബിക രാജി,
ഷാപ്പിലെ രാമന്റെ രാധ..
കൂടെ കുലുങ്ങി ചിരിപ്പൂ
കൂട്ടത്തിൽ ഉള്ളവർ എല്ലാം..

കാര്യമറിയാതെ പാവം
ആദ്യം പകച്ചങ്ങു നിന്നു..
പിന്നെ തിരച്ചറിഞ്ഞയ്യോ കഷ്ടം,
റോഡിൽ കിടന്നു ചിരിപ്പൂ-
നാളികേര പൂള് പോലെ
ഒരു സെറ്റ് പല്ലിന്റെ കൂട്ടം.

ഇത്തിരി സങ്കടം തോന്നി..
കണ്ണുകൾ ഈറനണിഞ്ഞു..
പിന്നെ ശങ്ക മറന്നാ പാവം
പല്ലുകൾ തപ്പിയെടുത്തു;
തന്റെ നിക്കറിൻ കീശയിലിട്ടു.

പിന്നെ പല്ലുകൾ ഇല്ലാതെ പാവം
തന്റെ മോണകൾ  കാട്ടി ചിരിച്ചു;
കൈകുഞ്ഞിനെ പോലെ ചിരിച്ചു.

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

തൊട്ടിലുകൾ ആട്ടുമ്പോൾ..

-കഥ-
അവന്റെ എല്ലാ ഉയർച്ചകൾക്ക് പിന്നിലും അവളായിരുന്നു.. എന്നിട്ടും അവൾക്ക് അവൻ, സമൂഹമധ്യത്തിലേക്ക് പിഴച്ച് പെറ്റുവീണ ഒരോമന കുഞ്ഞിന്റെ ആരാരും അറിയാത്ത ഒരച്ഛൻ മാത്രമായി അവശേഷിച്ചു.

തമ്മിലകലങ്ങൾ

കഥ-
"നിന്റെ ശരീരത്തിലും കുറേശെ ചുളിവുകൾ വീണു തുടങ്ങിയിരിക്കുന്നു."
അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച്, മുടിയിഴകളിൽ കൂടി പതിയെ വിരലോടിക്കവേ അയാൾ അവളുടെ കാതുകളിൽ പതിയെ ഒന്ന് കടിച്ചിട്ട് പറഞ്ഞു.

"ഉം.. എനിക്കിപ്പോഴും പതിനെട്ട് ആണെന്നാ നിങ്ങടെ വിചാരം..?" പ്രാവിനെപ്പോലെ അവളൊന്നു കുറുകി. തെല്ലു പരിഭവത്തോടെ അയാളുടെ കരവലയത്തിൽ നിന്ന് ചിണുങ്ങി.
അവളുടെ പരിഭവങ്ങളെ ഒരു ചുംബനം കൊണ്ട് അയാൾ ഒപ്പിയെടുത്തു. നാണത്തിൽ കുതിർന്ന അവളുടെ മന്ദഹാസം അയാൾക്ക്‌ വീണ്ടും വീണ്ടും യുവത്വം നല്കികൊണ്ടിരുന്നു..
കാലമങ്ങിനെ നരയായും ചുളിവായും അവരിൽ രൂപമാറ്റം വരുത്തിയിട്ടും അവർ കാമുകീ കാമുകന്മാരെ പോലെ അന്യോനം പ്രണയിച്ചുകൊണ്ടേയിരുന്നു..

അപ്പോൾ അതേ വീടിന്റെ മേൽക്കൂരയ്ക്കു കീഴിൽ  മറ്റു രണ്ടുപേർ അസ്വസ്ഥരായി  ഉറങ്ങാതെ ഇരിക്കുകയായിരുന്നു.ഒത്തിരിക്കാലം പ്രണയിച്ച് ഇത്തിരി നാൾ മുൻപേ ഒരുമിച്ചവർ  എങ്ങിനെ പരസ്പ്പരം പിരിയാം എന്നതിനെ കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. മനസ്സുകൊണ്ട് പിരിഞ്ഞവർക്കിടയിൽ ശരീരങ്ങളുടെ അകലം മാത്രമിനി ബാക്കി.

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ചിന്താക്ഷരങ്ങൾ..

എന്നെക്കുറിച്ചെന്ത്‌ ചിന്തിപ്പിലും നന്ന്,
നിന്നെക്കുറിച്ചൊന്ന് ചിന്തിപ്പതല്ലേ..?
--------------------------------------------------------------
NB: സ്വയം വിലയിരുത്തുക

2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

ബന്ധനം

ഒരു കൂട് കൂട്ടേണം..
അതിലെനിക്കേകനായ് കാലമേറെ കഴിയേണം..
ഒടുവിലെന്നെങ്കിലും എത്തുമേതോ-
കരുണ പൂത്ത കയ്യാലെന്നെ
കൊളുത്തകത്തി പറഞ്ഞയക്കവേ, 
നിത്യ സ്വാതന്ത്ര്യം നുകരേണം.
അങ്ങിനെ ഞാനുമറിയട്ടെ
നിൻ ബന്ധനത്തിന്റെ വേദന.

2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

ചോരയും ജാതിയും

ജാതി പൂണ്ട ചിന്തകൻ
സ്വ ജാതിയെ പുകഴ്ത്തവേ,
*തൻ- ചോരവാർന്ന കുഞ്ഞുമായ്
അവർണ്ണനായ് പിറന്നവൻ
നൂറു കാതം താണ്ടുന്നു.
--------------------------------------------
Note:
*തൻ = ചിന്തകന്റെ കുഞ്ഞ് .

2013 സെപ്റ്റംബർ 28, ശനിയാഴ്‌ച

2013 സെപ്റ്റംബർ 25, ബുധനാഴ്‌ച

ആദാമിന്റെ സന്ദേഹങ്ങൾ


ആദാമിനേതുമില്ലായിരുന്നാശങ്ക;
അന്നവൻ ഏകനായിരുന്നു.

ഉണ്ടുറങ്ങാനിടം മണ്ണിലേറെ..
മീനുകൾക്കൊപ്പം നീന്തി തുടിക്കുവാൻ
ടൈഗ്രീസ്
നദിയിലന്നേറെ ജലം.

*നാല് ജലാശയ തീരത്തുകൂടവൻ
അല്ലലേതുമില്ലാതലഞ്ഞു..
ഏദന-ന്നേകനാം മർത്യനേകീടുവാൻ
എകാന്തതയ്ക്കീണം
പകർന്ന് നല്കി.

ഒന്നുമില്ലാതിരുന്നിട്ടും അന്നവൻ
ലജ്ജയേതും അറിഞ്ഞിരുന്നില്ല.
അന്നവനേതോ പകൽക്കിനാവിൽ,
ഗാഢനിദ്ര പൂണ്ടു മയങ്ങവേ-
ദൈവം, വാരിയെല്ലൂരി നാരിയെ സൃഷ്ടിച്ചു.

പൂണ്ടുറക്കം വിട്ടുണർന്നപ്പോൾ
ചേല ചുറ്റാതൊരു രൂപം..
തമ്മിലേറെ നോക്കിയിരുന്നവർ
കണ്‍കളിൽ ഏറെ പ്രണയം നിറച്ചു;
ഏദനില്‍ അന്നാദ്യമായ്‌ പാപം ജനിച്ചു.

നാരിയെ നരനോട് ചേർത്തതിൽ പിന്നെ-
സ്രഷ്ടാവും സൃഷ്ടിയും
സന്ദേഹമില്ലാതുറങ്ങിയട്ടില്ല.


________________________________________________
കുറിപ്പ്: *തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി ദൈവം സൃഷ്ടിച്ചു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. പിഷോണ്‍, ഗിഹോണ്‍, ടൈഗ്രീസ്, യൂഫ്രെട്ടീസ് എന്നിങ്ങനെ നാല് പേരുകളിൽ അവ അറിയപ്പെടുന്നു.
കടപ്പാട്: ബൈബിൾ

2013 സെപ്റ്റംബർ 22, ഞായറാഴ്‌ച

അഡ്രസ്സ്

എനിക്കൊരു അഡ്രസ്സുണ്ടെങ്കിലും 
നിനക്ക് ഞാൻ ആരെന്നു ചൊല്ലിതരിക..
അതായിരിക്കട്ടെ-
നമുക്കിടയിലെ പുതിയ അഡ്രസ്സ്.

2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഞാൻ; നിന്റെയും എന്റെയും ചിന്തയിൽ


ചിന്തിച്ചു ഞാനേറെ, വഴിദൂരമൊക്കെയും,
എന്നെക്കുറിച്ചുള്ള-നിൻ
സങ്കല്പ്പ ചിന്തകൾ
സത്യമാണെന്നോ..!!?


അവാനിടയില്ല, സോദരീ..
മൂടാനിടയുണ്ട് ഉള്ളിലെൻ
മോഹവും, അതിലേറെ

മോഹഭംഗങ്ങളും.

എങ്കിലും,
സ്പന്ദിക്കയാണെന്റെ ഹൃത്തടം;
നിൻ, സങ്കൽപ്പ-മന്തരമെങ്കിലും
ചിന്തയിൽ എന്നെകുറിച്ചുള്ള മേന്മയിൽ.

മേലിലെൻ ചിന്തകൾ
നേരിൽ
നിറയ്ക്കുവാൻ
ഇടതന്ന
ചിന്തയ്ക്ക് മംഗളം മംഗളം.

2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ഈശ്വരൻ


കോവിലിൽ വാഴുന്നതിൻ മുൻപ് ഈശ്വരൻ,
പണ്ടെന്റെ കൂരയിൽ വന്നിരുന്നു.

സന്ധ്യക്ക്‌ ഉമ്മറ പടിയിൽ
തെളിഞ്ഞ നാളങ്ങൾ,
അന്ന് ഈശ്വരനായി എരിഞ്ഞിരുന്നു.


ദീപം തെളിച്ച്,
കൈ കൂപ്പി ജപിച്ച നാമങ്ങൾ,
പുഞ്ചിരിയോടവൻ കേട്ടു..
തുളസി തറയിലെ
ചെറു തെന്നൽ പോലും,
അന്ന്, ഈശ്വര നാമം ജപിച്ചിരുന്നു.

കോവിലിൽ
വാഴുന്നതിൻ മുൻപ് ഈശ്വരൻ,
പണ്ടെന്റെ കൂരയിൽ വന്നിരുന്നു.


ഇന്നെന്റെ ഈശ്വരൻ കോവിലിനുള്ളിൽ
ആരോരുമില്ലാതെ നിൽപ്പു..


ഓണം വിഷു, വരും-
വിശേഷ ദിനങ്ങളിൽ മാത്രമായ്
ദർശനം തേടുന്ന ഭക്ത ജനങ്ങൾ.

ഇത്തിരി തുട്ടിന്റെ കൊച്ചു കനം നോക്കി
വിലയിട്ട്
പൂജകൾ ചെയ്യും പലവിധം.
സ്വന്തമെൻ കാര്യ-ഗുണങ്ങൾ വഹിക്കുവാൻ
ഈശ്വരാ നിന്നെ വിലയ്ക്കെടുത്തു..


കഷ്ടത തോന്നും നിമിഷം വരും വരെ
വിസ്മൃതി
തേടും നാമമെൻ ഈശ്വരൻ.

2013 സെപ്റ്റംബർ 10, ചൊവ്വാഴ്ച

മദ്യചിന്തകൾ





നല്ലക്ഷരം നാല് ചൊല്ലിടാം ഞാൻ,
നല്ലവനല്ലേലും നാലാള് കേൾക്കാൻ.

യാത്ര പ്രണയമാണ്; നമ്മളും.

എനിക്കല്പ്പദൂരം പോവേണമേറെ,
ഒപ്പമെൻ ഓമനേ നീ ചേരുകില്ലേ..?

സുഖമേറും യാത്രയിൽ-
ചെറു നോവും തോന്നാം,
എന്നാലുമന്യോന്യം സുഖദു:ഖ-
മൊക്കെയുംപങ്കിട്ടെടുക്കാം;
ഒടുവിലെൻ വഴി തീരുവോളം. 
 
വെയിലേറെ കൊള്ളിലും ചെറുതണൽ കാണവേ,
നമുക്കേറെ വിശ്രമം, ആ മരതണലാവാം.

നടവഴി ചെറുചരൽ-
നിൻ- മൃദുപാദം നോവിക്കിൽ,
ഇരുകരം
കൊണ്ടുഞാൻ താങ്ങായിടാം.

പാതിയിൽ വിട്ടു ഞാൻ
പോവില്ല ഓമനേ, നിന്റെ മേനിയിൽ
ചുളിവുകൾ
ഏറിയെന്നാലും.

എനിക്കല്പ്പദൂരം പോവേണമേറെ,
ഒപ്പമെൻ ഓമനേ നീ ചേരുകില്ലേ..?

2013 സെപ്റ്റംബർ 8, ഞായറാഴ്‌ച

ഹോബി

കുറ്റം പറയലല്ലെന്റെ ജോലി
ഒറ്റപ്പെടുമ്പോഴും കുറ്റപ്പെടുത്താതെ,
ഒറ്റയ്ക്കിരുപ്പതാണെന്റെ ഹോബി.

2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

പ്രണയപൂർവ്വം

വീണ്ടുമൊരോണം തൂശനിലയുമായ്
അരികെ വന്നുനില്ക്കെ,
അറിയാതെ ഒർക്കയായ്-
അന്നുനാം പകുത്തുണ്ടൊരാ തിരുവോണം.

കാശിതുമ്പ പോലന്നു നീ പുടവചുറ്റി,
കാർകൂന്തലിലേറെ  മുല്ല ചൂടി,
കോരിത്തരിച്ചൊരു ലജ്ജയോടന്നെന്റെ
ചാരത്തിരുന്നതും  ഓർത്തുപോയി..

ഇളംവെയിൽ  വീണൊരാ-
ഇടവഴിയേറെ ഒന്നിച്ചു നമ്മൾ
നടന്ന-കാൽപ്പാടുകൾ
മാഞ്ഞുപോയെങ്കിലും,
മായാതെ ഓർമ്മകൾ മനസ്സിലൊരായിരം
കൊലുസ്സിൻ കിലുക്കം നിറച്ചിടുന്നു.

കൊഞ്ചൽ കിലുക്കം വിതറിയ കൈവള
തമ്മിൽ പിണങ്ങി ഉടഞ്ഞുവീണപ്പോൾ,
പതിയേ പെറുക്കിയെടുത്തന്ന്,
കരുതി ഞാൻ ഓമലേ എന്നുമെൻ ഓർമ്മയിൽ
നിന്നെയും ചേർത്തുനിർത്താൻ..