2013, നവംബർ 19, ചൊവ്വാഴ്ച

എന്റെ വികൃതികഥകൾ: ചുക്ക്

കൃഷിയോടും പശുവിനോടും ഒരേപോലെ താത്പര്യമുള്ള ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്‌.
ഇഞ്ചി, കപ്പ തുടങ്ങിയ വിളകളും, കാച്ചിൽ, പച്ച മുളക്, കൂർക്ക, തക്കാളി, വെള്ളരി തുടങ്ങിയ ഇടവിളകളും ധാരാളമായി കൃഷി ചെയ്തിരുന്നു വീട്ടിൽ.

'നിങ്ങൾക്ക് മക്കളാണോ അതോ പശുക്കളാണോ വലുത്' എന്ന് ആരെങ്കിലും ചോദിച്ചാൽ ചാച്ചൻ നേരെ തൊഴുത്തിൽ കയറി ചാണകം വടിക്കും; പിന്നെ പശുക്കളെ കുളിപ്പിക്കും. ചോദിച്ചവന് കാര്യവും മനസിലാവും.

ആട്ടിൻ കുട്ടികൾക്കും പശുക്കിടാങ്ങൾക്കും ഒപ്പം മുറ്റത്ത്‌ ഓടിക്കളിച്ച എന്റെ ബാല്യം.. ഉണങ്ങാൻ വേണ്ടി മുറ്റത്ത്‌ കോരിയിട്ട ചാണകത്തിൽ കിടന്ന് ഉരുണ്ടുകളിച്ച എന്റെ ബാല്യം..

എന്തൊക്കെ ആണെങ്കിലും വൈകുന്നേരങ്ങളിൽ രണ്ട് അടികിട്ടിയില്ലെങ്കിൽ ഉറക്കംവരാത്ത അവസ്ഥ. മോശമില്ലാത്ത രീതിയിൽ ഞാൻ കുരുത്തക്കേടുകൾ കാട്ടിയിരുന്നു അന്നൊക്കെ.

വീട്ടിലെ സമാധാനം ആഗ്രഹിച്ച് എന്നെ അങ്കനവാടിയിൽ വിട്ടുതുടങ്ങിയ സമയം.. അന്ന് ഏകദേശം ഒരു നാല് വയസ്സ് പ്രായം ആയിക്കാണും ഈയുള്ളവന്.
പറമ്പിൽ നട്ട ഇഞ്ചിയൊക്കെ പറിച്ചുകഴിഞ്ഞ് കാലാപെറുക്കുക എന്നൊരു ഏർപ്പാടുണ്ട്‌. ഇഞ്ചി പറിച്ച സ്ഥലം അരിച്ചു പെറുക്കിയാൽ കുറെ ഇഞ്ചി പിന്നെയും കിട്ടും. പള്ളിപ്പെരുന്നാളിന് പീപ്പി വാങ്ങിത്തരാം.. കാറ് വാങ്ങിത്തരാം.. എന്നൊക്കെയുള്ള അമ്മയുടെ മോഹനവാഗ്ദാനങ്ങളിൽ മയങ്ങി ചേട്ടനും ചേച്ചിക്കുമൊപ്പം ഞാനും പോകും കാലാപെറുക്കാൻ.
അങ്ങിനെ പെറക്കികിട്ടുന്ന ഇഞ്ചി ചുരണ്ടി ചുക്കാക്കി വയ്ക്കും. മഴക്കാലം ആകുമ്പോൾ വിട്ടൊഴിയാത്ത ജലദോഷം വരും. അപ്പോൾ ചുക്കുകാപ്പി ഇടാൻ വേണ്ടിയാണ് അത് കരുതിവയ്ക്കുക.

അന്നൊരുദിവസം,
സകല വികൃതിയും കാട്ടി അവസാനം അമ്മയെ കോക്രിയും കുത്തി ദേഷ്യം പിടിച്ച് ഞാനങ്ങിനെ ഇരിക്കുവാണ്‌. അമ്മ മുറ്റത്തിരുന്നു പാത്രങ്ങൾ കഴുകുന്നു. മുറ്റത്ത്‌ കിടന്ന് റോസിപട്ടി കുഞ്ഞുങ്ങൾക്ക്‌ പാല് കൊടുക്കുന്നു.
പെട്ടന്ന് എന്തോ ഒരു തോന്നലിൽ ഞാൻ ഓടിപ്പോയി മുറ്റത്ത്‌ ഉണങ്ങാൻ വച്ചിരുന്ന ചുക്ക് മുഴുവൻ വാരിയെടുത്ത് മുറ്റത്തിന് താഴേക്ക്‌ ഒരേറ് വച്ചുകൊടുത്തു.
മുറ്റത്തെ കയ്യാലക്കെട്ടിന് താഴെ തെങ്ങിൻ ചുവട്ടിൽ ആദ്യം വീണത്‌ ചുക്കാണോ അതോ ഞാനാണോ എന്ന് ഇന്നും എനിക്ക് നിശ്ചയം പോര.!!

ഞാൻ നോക്കുമ്പോൾ അമ്മ മുറ്റത്ത്‌ കലിതുള്ളി നില്ക്കുന്നു.
''@$%%&^%&%& മോനെ.. അത് മുഴുവനും പെറുക്കാതെ മുറ്റത്ത്‌ കാല് കുത്തിയാൽ നിന്നെ ഞാൻ കൊല്ലുമെടാ.."
അമ്മയുടെ വക ഭീകര വധഭീഷണി.. (ഇന്നെങ്ങാനും ആയിരുന്നെങ്കിൽ അമ്മയെ ജയിലിൽ പോയി കാണേണ്ടി വന്നേനെ. കുറ്റം:- കുട്ടികൾക്ക് നേരെയുള്ള ഭീകര അക്രമം, ബാലവേല, വധഭീഷണി തുടങ്ങിയവ.)
സത്യം, ഞാൻ വല്ലാതെ പേടിച്ചുപോയി.. ബാങ്ക് വിളിക്കുന്നപോലെ അവിടെയിരുന്ന് നിലവിളിച്ചോണ്ട് അതുമുഴുവനും പെറുക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. ചേട്ടനും ചേച്ചിയും തിണ്ണയിൽ വന്നിരുന്ന് പുട്ടും പഴവും തിന്നപ്പോഴും, ഉച്ചയ്ക്കത്തെ ചോറ് പച്ചമീൻ കൂട്ടി ഉരുട്ടി ഉരുട്ടി തിന്നപ്പോഴും ഈ 'പാവം ഞാൻ' ചുക്ക് പെറുക്കലിൽ വ്യാപൃതനായിരുന്നു.

6 അഭിപ്രായങ്ങൾ:

  1. അന്നും അംഗണവാടിയൊക്കെ ഉണ്ടോ...അവിടെ.

    മറുപടിഇല്ലാതാക്കൂ
  2. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഞങ്ങളുടെ നാട്ടിൽ അതൊക്കെ ഉണ്ട് കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  3. പെറുക്കിയില്ലെങ്കില്‍ ഒരു ചുക്കുമില്ലായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ തുടയിലെ തോല് ഒരിത്തിരി പോയേനെ.. അമ്മ ആരാ മോള്.. :)

      ഇല്ലാതാക്കൂ
  4. ആ അമ്മയുടെ ചീത്തോണ്ട് പിന്നീടൊരു ചുക്കും സംഭവിച്ച്ല്ലാല്ലോ ...

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.