2011 ജൂൺ 30, വ്യാഴാഴ്‌ച

കാര്യവും കാരണവും

ഏതൊരു കാര്യത്തിനും  ഒരു കാര്യവും കാരണവും ഉണ്ടാകുമെന്ന് നമ്മുടെ  കാരണവന്‍മാര്‍ പറയാറുണ്ട്‌.
അത് സത്യമാണെന്ന്  തെളിയിക്കുന്ന എന്തെങ്കിലും ഒരുകാര്യം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...??
എന്തിനാണെന്ന് അത് കഴിഞ്ഞു ഞാനും പറഞ്ഞു തരാം. നല്ല കാരണങ്ങള്‍ക്ക് മുന്‍ഗണന ഉണ്ട്.. 

2011 ജൂൺ 26, ഞായറാഴ്‌ച

എന്റെ അതിഥികള്‍

ഇനി എന്റെ പുസ്തകങ്ങളൊക്കെ ഒന്ന് അടുക്കിവെക്കണം..
പഴകിയ പുസ്തക താളിന്റെ മണം എന്നെ,
പഴയ കാലത്തിന്റെ  ചട്ടകൂടിന്നുള്ളിലേക്ക് വലിച്ചിഴയ്ക്കുന്നു.
ഞാന്‍ തനിച്ചാവുന്നിടത് അത് കൂട്ടാവുന്നു.
ഓര്‍മ്മകള്‍ നിറം മങ്ങി അതില്‍ മയങ്ങുന്നുണ്ട്‌.
ബാല്യകാലം തേടി എന്റെ കണ്ണുകള്‍ പരതുന്ന ഈ അക്ഷരലോകത്തെ ഞാനിനി തനിച്ചാക്കില്ല.
ഒരിക്കല്‍ എന്റെ നിശ്വാസമായിരുന്നു വരകളും വാക്കുകളും.
ഇന്ന്....!!?
നിറം മങ്ങി കത്തുന്ന  ഈ വിളക്കിന് മുന്നില്‍ ചില തേങ്ങലുകള്‍ .... ചില നിശ്വാസങ്ങള്‍ ..
എനിക്കിനിയും നിറയെ സ്വപ്‌നങ്ങള്‍ കാണണം;
വിളക്കിലിറ്റിക്കാന്‍ ഒരിത്തിരി എണ്ണ കിട്ടിയിരിക്കുന്നു..
ഞാന്‍ അതൊന്ന് വിളക്കിലേക്ക് പകരട്ടെ..
അതിനി പ്രകാശം പരത്തട്ടെ. 

2011 ജൂൺ 24, വെള്ളിയാഴ്‌ച

യാത്ര

അഹന്ത നിറഞ്ഞ ദേഹം  വെടിഞ്ഞ് ഒരു യാത്രപോകാനുണ്ട്;
പ്രപഞ്ചവും പ്രധിസന്ധികളും മറികടന്ന് ..
സ്വപ്നങ്ങളെയും  പ്രതീക്ഷകളെയും ഇവിടെവിട്ട്..
കേട്ടുകേള്‍വി മാത്രമായ ഒരു ലോകത്തേക്ക്.
അവിടെ സഞ്ചാരപഥങ്ങളില്‍ പാഥേയം ഉണ്ടാവില്ല;
മനസ്സിനെ കലക്കിമറിക്കാന്‍ നിരാശയും കൂടെവരില്ല.

2011 ജൂൺ 19, ഞായറാഴ്‌ച

അടിമകള്‍

നമ്മളെല്ലാവരും പലതിന്റെയും അടിമകളാണ്;
ചിലര്‍ ഏതെങ്കിലുമൊക്കെ ലഹരിയുടെ അടിമകള്‍ ആകുമ്പോള്‍ , മറ്റുചിലര്‍ സ്നേഹത്തിന്റെയും ത്യാഹത്തിന്റെയും  അടിമകള്‍ ആവുന്നു.
വേറെ ചിലര്‍ വേദനകളുടെ അടിമയാവുമ്പോള്‍ , മറ്റു ചിലര്‍ കോപത്തിന്റെ അടിമകള്‍ ആവുന്നു.
 ചിലരാകട്ടെ സ്വൊ: അഹങ്കാരത്തിന്റെ കൂടാരത്തില്‍ അന്ധനായി   അടിമവേല ചെയ്യുന്നു;
ഞാന്‍ സ്നേഹത്തിന്റെയും ത്യാഹതിന്റെയും കാരുണ്യത്തിന്റെയും  അടിമയാകുവാന്‍ ആഗ്രഹിക്കുന്നു; അവിടെയാണ് എനിക്ക്  ശാന്തി..
എന്നെ ഓര്‍ത്ത് ഒരാളെങ്കിലും നൊന്തുകരയുംപോള്‍  ഞാന്‍ അറിയണം അത്  എന്തിനെന്ന്.
എന്റെ മനസ്സിലെ ഒരല്‍പം നന്മയുടെ അവകാശികള്‍ നിങ്ങള്‍ ..
 നിങ്ങളെന്നെ നന്മനിറഞ്ഞവനാക്കുന്നു...
നിങ്ങളുടെ പുഞ്ചിരി എന്റെ മനസ്സിലെ കോപത്തെ മഞ്ഞുപോലെ അലിയിച്ചുകളയുന്നു.
എന്റെ വേദനകള്‍ എനിക്കെന്റെ  മനസ്സില്‍ ഊര്‍ജം ആവുമ്പോള്‍ ഞാനെന്തിന്  സങ്കടപ്പെടണം..?

2011 ജൂൺ 15, ബുധനാഴ്‌ച

ഞാന്‍ ആര്..?

അച്ഛനും അമ്മയ്ക്കും മക്കള്‍ മൂന്ന് എന്ന്  ചൊല്ലാന്‍ അതില്‍ ഒരുമകന്‍.
ഞങ്ങള്‍ക്ക്  ഒരു  അനിയനുണ്ട്  എന്ന് ചേട്ടനും ചേച്ചിക്കും പറയാന്‍ ഒരാള്‍..
അല്ലാതെ ഈ ഞാന്‍ മറ്റെന്ത്....?

2011 ജൂൺ 11, ശനിയാഴ്‌ച

ആയുസ്സിന്റെ ആയുസ്സ്

മരണത്തെ പുല്‍കാന്‍  ഒരാള്‍  ഓരോ പ്രാവശ്യവുംകൊതിക്കുമ്പോള്‍ ദൈവം ആയുസ്സിന്റെ പുസ്തകത്തില്‍ അവന്  ദിനങ്ങള്‍ കൂടുതല്‍ കൊടുത്തിരുന്നെങ്കില്‍ , ഞാന്‍ നൂറ്റാണ്ടുകാലം ജീവിച്ചേനെ.

2011 ജൂൺ 7, ചൊവ്വാഴ്ച

നിലവിളി

ഒരാളുടെ നിലവിളി ശബ്ദം കേള്‍ക്കാന്‍,
മറ്റൊരാള്‍ കാതുകൊടുത്തെ മതിയാവു..
അവിടെയേ അനുകമ്പ ജനിക്കു..

2011 ജൂൺ 5, ഞായറാഴ്‌ച

അക്ഷരങ്ങള്‍..

എന്റെ വീട്ടുമുറ്റത്തെ കോണില്‍  പടര്‍ന്നു  പന്തലിച്ച  മാവും അതിനു കീഴെ പടിയുള്ള ചാരുകസേരയും ഇല്ലായിരുന്നു;
എന്നിലെ എഴുത്തുകാരനെ സൃഷ്ട്ടിക്കാന്‍.

സന്ധ്യമയക്കത്തില്‍ തനിയെ പോയി നില്‍ക്കാന്‍,  ഭാവനയുടെ ലോകം തീര്‍ക്കാന്‍..
 ഭാരതപ്പുഴയുടെ ശാന്തമായ തീരവും എനിക്ക്  ഇല്ലായിരുന്നു..


കതിരിട്ടു നില്‍ക്കുന്ന വിശാലമായ പാടവരംബുകളും,
അരവയര്‍ ഉണ്ട  ചെറുമിയുടെ കുടിയിലെ നാടന്‍ പാട്ടിന്റെ ഈരടികളും
എന്റെ  കണ്ണിനും കാതിനും അന്യവുമായിരുന്നു..
ഞാന്‍ എന്റെ നോവുകളെ  ചെറുപുഞ്ചിരിതേച്ചു മറച്ചപ്പോളും വാക്കുകള്‍ എനിക്ക് അകലെ ആയിരുന്നു.
ഓര്‍മ്മകള്‍ തുന്നിച്ചേര്‍ത്ത കുടക്കീഴില്‍ തനിയെ നനഞ്ഞുനിന്നപ്പോളും ഒരല്‍പ്പം സാന്ത്വനമായ് പോലും വന്നില്ല വരികളും വാക്കുകളും.
എങ്കിലും...
തുറന്നുവച്ച ഈ താളുകളില്‍ എന്തൊക്കെയോ  എഴുതാന്‍ കൊതിച്ചു ഞാന്‍ ഇരിക്കുന്നു;
വീണ്ടുമെന്‍ വസന്തകാലതെയും കാത്ത്.

എന്റെ കര്‍ത്താവേ എന്റെ ദൈവമേ..

പാപവും രോഗവും പേറുന്നൊരീ ..
ദേഹം അസ്വസ്ഥം കര്‍ത്താവേ..
കാക്കണേ എന്നെ നീ വീണിടാതെ..

2011 ജൂൺ 3, വെള്ളിയാഴ്‌ച

ഞാന്‍

ഞാന്‍ എന്നും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നു..
അത് മഴയായും മൌനമായും എന്നും എനിക്കൊപ്പം ഉണ്ടാവും,

നീ വരുമ്പോള്‍

ഇനി വരുമ്പോള്‍ എന്റെ കണ്ണുകളില്‍ നീ സൂക്ഷിച്ചു നോക്കുക..
കാണാം നിനക്കതില്‍ പിടയുമെന്‍ ആത്മാവിനെ..
പിന്നെ,
ഒരു തുടം കണ്ണുനീര്‍ വാര്‍ന്നുനനഞ്ഞ  കവിളുകള്‍ വറ്റിവരണ്ട നദികളായും..  

2011 ജൂൺ 2, വ്യാഴാഴ്‌ച

എന്റെ അസ്വസ്ഥത

ഊട്ടുവാനെന്നെ, നീ വിളമ്പിവച്ച ഇലചോറില്‍ നിന്ന് ഒരുവറ്റുപോലും  ഉണ്ടില്ല ഞാന്‍ സഖി..
നിറഞ്ഞ കണ്ണോടെ നീ എടുത്തുവച്ചൊര ഇലച്ചോര്‍ എനിക്കിന്നൊരു  ബാലിതര്‍പ്പണമാവുന്നു..
 ഞാന്‍ കാണാതെ, അന്ന് കണ്‍കോണില്‍ നീ ഒളിപ്പിച്ച കണ്ണുനീര്‍ ഇറ്റുവീണു ഇന്നെന്റെ നെഞ്ചകം പൊള്ളുന്നു..

2011 മേയ് 31, ചൊവ്വാഴ്ച

ഞാന്‍ നിന്നെ നഷ്ട്ടപ്പെടുത്തുകയായിരുന്നു ..

അസ്തമയം അടുത്തുകൊണ്ടിരിക്കുന്നു...

അകലെ മറയുന്ന സൂര്യന്റെ അവസാന വെളിച്ചവും അഗാതങ്ങളില്‍ വിലയം പ്രാപിക്കുന്നു.

ഈ ഇരുട്ടിനെ മറച്ചുപിടിക്കാന്‍ എനിക്ക് കഴിയുന്നില്ല..

ഇരുണ്ട ഭൂമിയില്‍ തനിച്ചൊരു നിമിഷംപോലും ഞാന്‍ നില്‍ക്കില്ല. കഴിയില്ല.. കഴിയില്ല...

നിശബ്ദത ഇവിടെ വേട്ടയ്ക്ക് ഒരുങ്ങുന്നു..

ഞാനൊരു ഇരയാവുന്നു.. ആയിരം വേട്ടക്കര്‍ക്കും വേട്ടനയ്ക്കള്‍ക്കും മുന്‍പേ മരണത്തെ തോല്‍പ്പിക്കാന്‍ ഞാന്‍ ഓടിതുടങ്ങുന്നു.

വിജയിക്കുന്നിടത് ഞാന്‍ കിതച്ചുനിള്‍ക്കും.. പക്ഷെ..

നീ വേട്ടയ്ക്ക് ഇരയായിടത്ത് ഞാന്‍ മാത്രമെന്തിന്...?

നിന്നെ സംരക്ഷിക്കാന്‍ കഴിയാത്തിടത്ത്  ഞാനെങ്ങിനെ വിജയാഹ്ലാദം മുഴക്കും..?

ഒന്നും വേണ്ടിയിരുന്നില്ല.. ഒന്നും..

നെഞ്ചില്‍ ഒരു ഉമിതീയുടെ നീറ്റല്‍ അനുഭവപ്പെടുന്നു..

നഷ്ട്ടപെടുകയാണ് എനിക്ക് നിന്നെ.. എന്നേക്കുമായി.. കൂടെ എനിക്ക് എന്നെയും...

2011 മേയ് 30, തിങ്കളാഴ്‌ച

പൂവുകള്‍ വിടരുമ്പോള്‍...

എനിക്കൊപ്പം വളര്‍ന്നുവന്ന ചെടികളെല്ലാം മനോഹരമായി പൂവിട്ട് നില്കുന്നത് ഞാന്‍ കണ്ടു..
പക്ഷെ...
എന്റെ ചില്ലകളില്‍ ഒന്നില്‍ പോലും ഒരു പൂവും വിരിഞ്ഞിരുന്നില്ല.
ഈ ചില്ലകള്‍ എനിക്കുതന്നെ ഒരു ഭാരമായി തോന്നി.
ആരെയും മോഹിപ്പിക്കുന്ന ആ പുഷ്പ്പങ്ങള്‍  എന്റെ ചില്ലകളിലും  വിടര്‍ന്നെങ്കില്‍  എന്ന് ഞാന്‍ ഒത്തിരി മോഹിച്ചു.
എനിക്ക് ചുറ്റും പാറിപറക്കുന്ന ചിത്രശലഭങ്ങളെയും തേന്‍നുകരുന്ന വണ്ടുകളെയും പൂവിറുക്കാന്‍ വരുന്ന കുസൃതി  കുരുന്നുകളെയും  ഒക്കെ ഞാന്‍  വെറുതെ സ്വപ്നം കാണുമായിരുന്നു...
അപ്പോള്‍ ആണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്,..
ആ മനോഹരമായ പുഷ്പ്പങ്ങള്‍ക്ക്  അരുകില്‍ തേന്‍നുകരാന്‍ മൂളിപ്പറക്കുന്ന വണ്ടുകളും പൂമ്പൊടി തേടുന്ന ചിത്രശലഭങ്ങളും ഉണ്ടായിരുന്നില്ല..
അവരോടു ഞാന്‍ ചോദിച്ചു:
"ചെങ്ങാതിമാരെ നിങ്ങളുടെ ഈ മനോഹാരിതയെ ആരുമെന്തേ കാണാതെ പോവുന്നു.?
തേനും പൂമ്പൊടിയും തേടി ആരും വരാത്തത് എന്താണ്..?"
അപ്പോള്‍ അവര്‍ പറഞ്ഞു:
"ഈ പുഷ്പ്പങ്ങള്‍ കാണാന്‍ സുന്ദരമാണ്..
പക്ഷെ.. നുകരാന്‍ ഒരിത്തിരി തേനോ പൂമ്പോടിയോ ഇതില്‍ ഇല്ല.
സുഗന്ധം തെല്ലും ഇതില്‍ നിന്നും പരക്കുന്നില്ല
പിന്നെ എങ്ങിനെ ഞങ്ങള്‍ക്ക് ചുറ്റും ആരവം ഉണ്ടാവും..?"
അപ്പോള്‍ ഞാന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു;
ഈശ്വരാ.. മനോഹരമായ നൂറ് പുഷ്പ്പങ്ങള്‍ കൊണ്ട്  എന്റെ ചില്ല അലങ്കരിക്കുന്നതിന്‌ പകരം,
എല്ലാവര്‍ക്കും സുഗന്ധം നല്‍കുന്ന, നിറയെ തേനും പൂമ്പൊടിയും ഉള്ള ഒരു പൂവ്  എനിക്ക് തരണമേ..
അതല്ലേ അതിന്റെ സുഖം..?

പറയാതെ വരുന്നവന്‍

പാളം മുറിച്ചുകടക്കുമ്പോള്‍ ഇരുവശങ്ങളിലേക്കും ഞാന്‍ ഒരിക്കല്‍ പോലും നോക്കിയട്ടില്ല; കാരണം അറിയാതെ വരുന്ന മരണത്തെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു.

2011 മേയ് 29, ഞായറാഴ്‌ച

സമാധി ഭൂമിയിലെ സഹയാത്രികര്‍

എന്റെ നിശബ്ദതയെ നിങ്ങള്‍ ചോദ്യം ചെയ്യരുത്..
എന്റെ കണ്ണുകളില്‍ നോക്കി ശൂന്യതയെകുറിച്ചു സംസാരിക്കരുത്...
എന്റെ കാല്‍വേഗത്തെ നോക്കി തളര്‍ച്ചയെ കുറിച്ച്  നിങ്ങള്‍ ആശങ്കപെടരുത്...
കാലം വരച്ചിട്ട എന്റെ ശരീരത്തിലെ ചുളിവുകളെ നോക്കി ,
നിന്റെ മനോഹരമായ  മൃദുമേനിയില്‍ സ്വയം അഹങ്കരിക്കരുത്..
കാരണം..
ഈ സമാധി ഭൂമിയിലെ സഹയാത്രികരാണ്  നമ്മള്‍.

2011 മേയ് 25, ബുധനാഴ്‌ച

മിഴികള്‍ + കണ്ണുനീര്‍

കുറച്ചുനാള്‍ മുന്‍പുവരെ, ജീവിതം എനിക്ക് സുഖം ഉള്ള ഒരു സംഗതി ആയിരുന്നു.
എന്നാല്‍.. ഇന്ന് അതല്ല..
ഓരോ ഉറക്കത്തിനപ്പുറവും ഞാന്‍ ഭയക്കുന്ന ഒരു പകല്‍ ഉണ്ട്.
എവിടെയും കരപറ്റാത്തവന്റെ കറുത്ത പകല്‍..
വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് തുറന്ന് ഞാന്‍ കരഞ്ഞ ഒരുപകല്‍ അടുത്തിടെ കഴിഞ്ഞുപോയി..
നെഞ്ച് തകര്‍ന്നവന്റെ ഇരിപ്പിടത്തിന് തീരെ ബലം പോര..
അതും തകരാന്‍ കാലയളവ്‌ അധികം വേണ്ടല്ലോ...?

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഭാരങ്ങള്‍

തനിച്ച് ചുമക്കാന്‍ ജീവിതഭാരങ്ങള്‍ ഏറെയാണ്.. തളര്‍ന്നു വീഴാതെ താങ്ങാന്‍ കരങ്ങള്‍ ഏറെ  അകലെയാണ്.

2011 ഏപ്രിൽ 19, ചൊവ്വാഴ്ച

ഒന്ന് നില്‍ക്കണേ..

ജീവിക്കാന്‍ എനിക്കൊരല്‍പ്പം പ്രതീക്ഷ നീ തരുമോ..?
സ്നേഹിക്കാന്‍ എനിക്കൊരിത്തിരി മനസ്സും തരാമോ..?
നീ മോഹിച്ചകാലം കഴിഞ്ഞു ഞാന്‍ തനിയെ,
കടലോര മണലില്‍ തനിച്ചിരിക്കുന്നു.

2011 ഏപ്രിൽ 16, ശനിയാഴ്‌ച

പ്രണയം

"നമുക്ക് എവിടെ എങ്കിലും പോയി ജീവിക്കാം..?"
നഷ്ടപെടുമെന്ന അവസ്ഥയില്‍ പ്രതീക്ഷയോടെ  അവള്‍ അവന്റെ കാതില്‍ ചോദിച്ചു.
"നിന്നെ ഞാന്‍ വിളിക്കേണ്ടത് എന്റെ ജീവിതത്തിലേക്കല്ലേ.....? ഈ അവസ്ഥയില്‍ എനിക്ക് അതിന് കഴിയില്ല." അവന്‍ പറഞ്ഞു.
ശൂന്യതയില്‍ എന്തോ തിരഞ്ഞ് അവന്റെ കണ്ണുകള്‍ വെറുതെ ചലിക്കുന്നുണ്ടായിരുന്നു;
"എന്നാല്‍ .. നമുക്ക് മരിക്കാം..? നിന്നെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്കുവയ്യ.. "
ഹൃദയം തകര്‍ന്ന ചോദ്യം. അവളുടെ കണ്ണുകളില്‍ നോക്കി അവന് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.
"നീയും ഞാനും എന്തുനേടും..? നമ്മുടെ കുഴിമാടങ്ങള്‍ ഉറ്റവരുടെ കണ്ണുനീര്‍ വാര്‍ന്നു കുതിരുമെന്നല്ലാതെ.. ?"
അവന്റെ കൈകള്‍ അവള്‍  അവളുടെ കൈകളില്‍നിന്നു പതിയെ അടര്‍ത്തിമാറ്റി, മൌനമായ യാത്രാമൊഴിയോടെ  അവള്‍ പതിയെ അവനില്‍നിന്നു നടന്നകന്നു.
നെഞ്ചിലെ നീറ്റല്‍ വല്ലാതെ അലട്ടുന്നു.. നസ്സഹായന്റെ അവസ്ഥയില്‍ അവന്‍ അവിടെ തനിച്ചിരുന്നു. ഒരു പിന്‍വിളി അവള്‍ കൊതിച്ചിരിക്കാം, പക്ഷെ...