2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഞാന്‍ എന്നിലൂടെ തന്നെ യാത്രയാവുന്നു

ആരിലൂടെയോ മനസ്സ് പടിയിറങ്ങിപോകുന്നു ..
ആരൊക്കെയോ മനസ്സില്‍ ചിതയായ് ദഹിക്കുന്നു .
അതിലുറ്റവര്‍ കാണും ഉടയവരും ;
ബന്ധമേറി കൈകോര്‍ത്ത സ്നേഹിതരും .

മനസിലേക്ക്  ഇറ്റിറങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ ,
പലവട്ടം ചിതകള്‍ അണയ്കാറുണ്ട് ..
പക്ഷെ..
കുമിളപോല്‍ വീണ്ടും ചിതകള്‍ മുളയ്ക്കുന്നു ..

ഇനി യാത്ര...
ഞാന്‍ എന്നിലൂടെ തന്നെ യാത്രയാവുന്നു ..
നീണ്ട വഴികളില്‍ ഏകനായ് , നിശബ്ധനായ് .

2012 സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരു പാട്ട്

ഞാന്‍ മറന്ന പാട്ട് ...
നീ മൂളിയ പാട്ട് ...
കണ്ടനാള്‍ ഒക്കെയും ചുണ്ടില്‍ വിരിഞ്ഞൊരു
മന്ദഹാസം നിന്റെ മൂളിപ്പാട്ട് ...

2012 സെപ്റ്റംബർ 8, ശനിയാഴ്‌ച

ഇരുട്ടില്‍ കോറിയിട്ട കറുത്ത ചിത്രങ്ങള്‍...


ഇരുളിന്‍ മറവിലൊരു അറവുശാലയില്‍
ഞാനെന്റെ മാംസം വിലയ്ക്കുവെച്ചു .
അടിവയറിന്‍ ഇളം ചൂട് മാംസം,
പല വിലയിട്ട് പലരും പകുത്തെടുത്തു ..

ഇരുളിന്‍ മടിത്തട്ടില്‍ ..
പാമ്പിഴയും ഇടങ്ങളില്‍ ഒക്കെയും
പേടിയില്ലാതവര്‍ മാംസം തിന്നു ..
കീശയില്‍ കാശിന്‍ തുട്ടു തീരും വരെ
ആര്‍ത്തിയോടെന്നെ കാര്‍ന്നുതിന്നു ..
മേനിയില്‍ ആകെയും  കോറിവെച്ചു ...

ഇരുളിന്‍ മറവിലായ് പലവട്ടമങ്ങിനെ
എരിയും കനല്‍കുറ്റി വന്നുപോയി ..
പലവിയര്‍പ്പിന്‍ രൂക്ഷഗന്ധം..
മാറിലും വയറിലും പറ്റിനിന്നു.
അഴുക്കുചാലോരത്ത് അതിലും അഴുക്കായ,
ഞാനെന്റെ  ചേലകള്‍ വാരിച്ചുറ്റി .

വീട് ,

മാറിന്‍ ചൂടുതേടി കരയുന്ന കുഞ്ഞുണ്ട്‌  കൂരയില്‍..
മാറ് വറ്റി കാണും..
എങ്കിലും ...
കുഞ്ഞിന്  ഇറ്റു നല്‍കുവാന്‍ അല്‍പ്പമെങ്കിലും ബാക്കി കാണുമെന്‍ മാറില്‍ ;
കാണാതിരിക്കില്ല ...
കാരണം, ഞാനുമൊരു അമ്മയല്ലേ...!!





2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

2012 ജൂലൈ 20, വെള്ളിയാഴ്‌ച

അറിയുന്നില്ല ആരും ഒന്നും ...

മഴ അറിഞ്ഞില്ല പെയ്യുവാന്‍ ഇനിയെത്ര തുള്ളിയെന്ന് ...
പുഴയറിഞ്ഞില്ല ഒഴുകുവാന്‍ ഇനിയെത്ര ദൂരമെന്ന് ...
തിരയറിഞ്ഞില്ല തീരം പുണരുവാന്‍ ഇനിയെത്ര തിരകളെന്ന് ..
മിഴി അറിഞ്ഞില്ല പൊഴിയുവാന്‍ ഇനിയെത്ര ....

ദാഹം

ഞാനീ മരമിവിടെ ചിതയ്ക്കായ് ദാഹിക്കുന്നു ...
തരിയില്ല ഇലയെന്റെ കൊമ്പില്‍ ,
തണലായ്‌ വഴിയിലേക്കൊഴുകാന്‍ ...

2012 മേയ് 7, തിങ്കളാഴ്‌ച

ചില സത്യങ്ങള്‍

വവ്വാലിന് കൂട് പണിതു കൊടുത്തിട്ട്   കാര്യമുണ്ടോ...?
അത് പിന്നെയും മരത്തേല്‍  തലകീഴായെ കിടക്കു...
നമ്മളില്‍ പലരുടെയും കാര്യവും
ഇങ്ങിനെയൊക്കെ തന്നെയാണ് .

2012 മേയ് 5, ശനിയാഴ്‌ച

സ്വപ്ന സഞ്ചാരി

സൈബര്‍ ലോകത്തെ എഴുത്തുപുരയില്‍ ഇരുന്ന് ഞാന്‍ ഒരുപാട്  മണ്ടന്‍ സ്വപ്‌നങ്ങള്‍ കാണുന്നു; എല്ലാം ദിവാസ്വപ്നങ്ങള്‍.  

ചില നഷ്ടങ്ങള്‍ അങ്ങിനെയാണ് ..

ചില നഷ്ട്ടങ്ങള്‍ അങ്ങിനെയാണ്.. ഒരിക്കലും തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കാന്‍ കഴിയില്ല;
കാരണം .. അതുചിലപ്പോള്‍ മറ്റൊരാളുടെ ഭാഗ്യമായ് തീര്‍ന്നിരിക്കും.

2012 മാർച്ച് 19, തിങ്കളാഴ്‌ച

അമ്മ

തല നരച്ച വാര്‍ദ്ധക്യമമ്മ
മുലയുടഞ്ഞ വാര്‍ദ്ധക്യമമ്മ
ഇരുചെവിതൂങ്ങി - കാതുകൂര്‍പ്പിച്ചും ,
കാഴ്ച മാഞ്ഞോരാ കണ്മുകളില്‍ വിറയേറ്റ കൈവെച്ചു കാഴ്ച്ചതേടിയും
ഉമ്മറപ്പടിയില്‍ കാല്നീട്ടിയിരിക്കും വാര്‍ദ്ധക്യമമ്മ .
അമ്മ ...
കുഞ്ഞിനെപോലെ പാദം മണ്ണിലൂന്നി പിച്ചവെച്ചും,
താങ്ങായി 'കാലൊന്നു' കയ്യിലൂന്നിയും, 
വേച്ചുനീങ്ങുന്നൊരു വളഞ്ഞരൂപം ; എന്‍ അമ്മ..
അമ്മ..
ജനനതാളം എന്‍ കാതില്‍മൂളിയ  വാത്സല്യ രാഗം..
മാറിലിറ്റ വാത്സല്യമൂട്ടി എന്നെ  വളര്‍ത്തിയ നന്മ്മ അമ്മ..

2012 മാർച്ച് 4, ഞായറാഴ്‌ച

മര്‍ക്കിടന്‍

മര്‍ക്കിടനെന്നു ഞാന്‍ സ്വയം ധരിക്കുകില്‍
 'വാല്‍' എന്തിനു വെറുതെ; നിന്നെ അറിയിക്കുവാന്‍ .

2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

വിതുമ്പലുകള്‍

സഖി ..
നിന്നിലേക്കെനിക്ക് പ്രണയം തുറന്നുതന്ന ജാലക വാതില്‍ ഇന്നുമവിടുണ്ട്  ..
എന്റെ പ്രണയം കാത്തു നീ നിന്നൊരാ വാകമരതണലും അവിടെയുണ്ട് ..
പക്ഷെ...
നമുക്ക് പ്രണയം പറഞ്ഞുതന്ന ,
ആ ഇണകിളികളില്‍ ഒന്നിനെ മാത്രം കണ്ടില്ല .

വാഗ്ദാനങ്ങള്‍

ഭൂമിയുടെ വാഗ്ദാനം , എനിക്ക് ആറടി മണ്ണ് .
ഭൂമിക്കു തിരികെ നല്‍കും ഞാനതില്‍  മൂന്നടി മണ്ണ് ...
പാതിനീളമുള്ളോരെനിക്കെന്തിനു ആറടി മണ്ണ് ...?

2011 നവംബർ 21, തിങ്കളാഴ്‌ച

എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

വാചാലതയുടെ വൃണപ്പെട്ട വാക്കുകള്‍ മരിച്ചുവീഴുന്നു .
അന്ധകാരത്തിന്റെ മറവില്‍ കുഴിമാടങ്ങള്‍ വിട്ട്  മരിച്ചവര്‍ പുറത്ത് അലഞ്ഞുതിരിയുന്നു .
എവിടെയും അപശകുനതിന്റെ നിലവിളിശബ്ധങ്ങള്‍ ...
കൈ കുഞ്ഞുങ്ങള്‍ വറ്റിവരണ്ട മുലകണ്ണുകളില്‍ ഒരുതുള്ളി വിശപ്പിന്റെ ജലം തിരയുന്നു..
മാതൃഹൃദയത്തിന്റെ തേങ്ങലുകള്‍ ഉള്ളിലെവിടെയോ നിന്ന്  പൊട്ടികരയുന്നു.
അവര്‍ക്ക് ഒഴുക്കാനിനി അവശേഷിപ്പില്ല മുലപ്പാലും കണ്ണുനീരും ..
വെയില്‍കൊണ്ടു വിയര്‍ത്തവന്റെ ശരീരത്തില്‍ നിന്ന്  അവര്‍ വിയര്‍പ്പു തുള്ളി നക്കിക്കുടിക്കുന്നു.. 
പാവങ്ങള്‍.. പട്ടിണി കോലങ്ങള്‍...

എന്റെ നിലവിളി ശബ്ദം നെഞ്ചില്‍ കെട്ടികിടക്കുന്നു...
എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

നിന്റെ പട്ടിണി കോലങ്ങളെ ഞാനെങ്ങിനെ സഹായിക്കും..????
വെന്തചോറുണ്ട്  , പല്ലിട കുത്തി,
നിന്റെ കോലം നോക്കി ചിരിക്കാന്‍ എത്ര പേര്‍ ..??
വട്ടം മാനത്ത് പറക്കുന്ന കഴുകന്പോലും കാണും എന്നേക്കാള്‍ ദയ ..    

എന്റെ നിലവിളി ശബ്ദം നെഞ്ചില്‍ കെട്ടികിടക്കുന്നു...
എന്റെ സൊമാലിയ.. എന്റെ സൊമാലിയ....

2011 നവംബർ 17, വ്യാഴാഴ്‌ച

ദേഷ്യം

എനിക്ക് നിന്നോട് ഇത്തിരിപോലും ദേഷ്യമില്ല;
കാരണം , ഒത്തിരി സ്നേഹിക്കുന്നവര്‍ തെറ്റ് ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരമാണ് ദേഷ്യം .

2011 നവംബർ 14, തിങ്കളാഴ്‌ച

മനസ്സിലെ പെയ്ത്ത്

കേവലം , മനുഷ്യന്‍റെ ആത്മ സംഘര്‍ഷങ്ങള്‍ക്ക് എത്രത്തോളം ആഴമുണ്ട്...?
വേലിയേറ്റം നടക്കുന്നിടം..
വേലിയിറക്കത്തിന്‍റെ താഴ്ചകള്‍..  ഉള്‍വലിച്ചിലുകള്‍..
ആകെ ഒരുതരം കലുഷിതപ്പെടല്‍.

നന്നായൊന്നു സന്തോഷിക്കാന്‍ കൊതിക്കുന്ന നാളുകള്‍,
വേദനിക്കുന്നിടം മനസ്സിനകത്ത് എന്ന തിരിച്ചറിവുകള്‍ തരുന്ന തികഞ്ഞ നൊമ്പരങ്ങള്‍..
ചുറ്റിനുമീ വേലിയേറ്റങ്ങള്‍ തരുന്നത് നിരാശ ഒന്നുമാത്രം .

നിഴല്‍പാടുകള്‍ തരുന്ന തണലുപോലെ,
അത് ചുറ്റിനും വട്ടം കറങ്ങുന്നു..
നിശ്ചലമായ തണല്‍ എവിടെ...?
കിതച്ചുനില്‍ക്കുമ്പോള്‍ ഞാന്‍ തണല്‍ കാണാറില്ല; കണ്ടുമുട്ടാറില്ല.

ആയിരം ചിരികള്‍ കാണും ചുറ്റിനും ;
ചിരി  മറയാക്കി നടക്കുന്നവര്‍..
നോവ്‌ മറച്ചു പിടിക്കുന്നവര്‍..

മനസ്സില്‍ എന്നും ഇടവപ്പാതിയാണ് ..
മഴ തോരാതെ ഞാന്‍ എങ്ങിനെ ....
മഴ പെയ്യട്ടെ..
ഈ മഴയ്ക്കൊപ്പം അടര്‍ന്നുവീഴുന്ന
മനസ്സിലെ പെയ്ത്ത് ആരും കാണാതിരിക്കട്ടെ .

2011 നവംബർ 13, ഞായറാഴ്‌ച

തലയിലെഴുത്ത്

അസ്തമിക്കാത്ത മോഹങ്ങള്‍ ബാക്കി..
താളപ്പിഴകളുടെ അസുര താണ്ഡവത്തിന് വിട..
കാലം എന്നില്‍ ബാക്കിവച്ച സ്വപ്‌നങ്ങള്‍,
ഞാന്‍ കാലതിനുതന്നെ തിരിച്ചുനല്‍കുന്നു .

ഇനിയില്ല മോഹങ്ങളുടെ പറുദീസ  തേടിയുള്ള യാത്രകള്‍.
ഈ തുരുത്തില്‍ തനിയെ നില്‍ക്കുമ്പോള്‍ നോവുന്നത് ,
സ്വപ്‌നങ്ങള്‍ മാത്രം കണ്ടവന്റെ ഹൃദയമാണ് ;
 സ്വപ്‌നങ്ങള്‍ മാത്രമായ ജീവിതവും .

2011 നവംബർ 4, വെള്ളിയാഴ്‌ച

എന്‍റെ സ്വകാര്യ ദു:ഖങ്ങള്‍

നീ നടന്ന ഇടവഴികള്‍ക്കരുകില്‍-
നിന്നിരുന്നു ഞാനിന്നലെ ഒരിത്തിരിനേരം;
അറിയുമെനിക്കെങ്കിലും വരില്ലനീയെന്ന്,
അറിയാം എനിക്ക് മരിച്ചതില്ലെന്‍ പ്രണയവും..
കേട്ടപോല്‍ തോന്നി നിന്‍ചിരികൊഞ്ചലെന്‍ കാതില്‍..
ഓര്‍ത്തു ഞാന്‍ നമ്മുടെ പ്രണയവും,
നിശബ്ധനായ് ഞാന്‍  തന്നൊരു യാത്രാമൊഴികളും..
അറിഞ്ഞുതന്നെ പിരിഞ്ഞതോര്‍ക്കുമ്പോള്‍
കഴിവതില്ല താങ്ങുവാന്‍ ഓമനേ..
നിശബ്ദം തനിയെ നടക്കുമെന്‍  വഴികളില്‍,
കണ്ടുമുട്ടാതിരിക്കട്ടെ  മേലിലും.