2024, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ദൈവവും മനുഷ്യരും

അവസാനം ക്ഷീണിച്ചവശനായ ദൈവം ഒരു മരത്തിന്റെ ചുവട്ടിലെ പാറയിൽ ചാരിയിരുന്നു വിയർപ്പു തുടച്ചു..

തന്റെ സൃഷ്ട്ടികളിലെ ഏറ്റവും മഹത്തരം ആകേണ്ടതും തന്നോട് സാമ്യമുള്ളതും എന്നാൽ താൻ ആകാത്തതുമായ മനുഷ്യൻ എന്ന വർഗ്ഗത്തിന്റെ സൃഷ്ടികർമ്മത്തിലായിരുന്നു ഇത്രയും നേരം. അതിന്റേതായ എല്ലാ മാനസികപിരിമുറുക്കങ്ങളും സമയം ദൈവം അനുഭവിച്ചു.


കൊള്ളാം.. കുഴപ്പങ്ങൾ ഒന്നും ഇല്ല.. താൻ സൃഷ്‌ടിച്ച പ്രപഞ്ചരാചരങ്ങൾക്ക് തീർത്തും അനുയോജ്യമാണ് തന്റെ മനുഷ്യ സൃഷ്ട്ടിയും എന്ന് ദൈവത്തിന് ബോധ്യമായി.

മണ്ണുകൊണ്ട് നിർമിച്ചതാകയാൽ ജീവന്റെ ശ്വാസംകൂടി നൽകിയാൽ ഇവർ ജീവനുള്ളവരായി മാറും.

ക്ഷീണം അൽപ്പമൊന്ന് മാറിയപ്പോൾ ദൈവം പതിയെ എഴുന്നേറ്റ് അവരുടെ സമീപത്തേക്ക് ചെന്നു. അപ്പോഴാണ് ദൈവം മറ്റൊരു കാര്യം ഓർത്തത്. ഇവരൊക്കെ പൂർണ്ണകായരായ മനുഷ്യരാണ്. കുട്ടിക്കാലം എന്തെന്ന് അറിയാനും ആസ്വദിക്കാനും ഇവർക്കാർക്കും കഴിയില്ല..!

ദൈവത്തിനു വീണ്ടും സങ്കടമായി.. എന്ത് ചെയ്യും..? ഇവരെ കുട്ടികളാക്കി സൃഷ്ടിച്ചാൽ ഇവരുടെ എല്ലാ കാര്യത്തിനും താൻ ഇടപെടേണ്ടി വരുമെന്ന് അവനു തോന്നി. (അതുകൊണ്ടാണ് വളർന്നു വലുതായി കഴിയുമ്പോൾ നഷ്‌ടമായ നമ്മുടെ കുട്ടിക്കാലം ഓർത്തു നമുക്കൊക്കെ സങ്കടം വരുന്നത് )

സാരമില്ല ഒരവസ്ഥയിൽ തന്നെ ഇവർക്ക് ജീവന്റെ ശ്വാസം നൽകാം എന്നവൻ തീരുമാനിച്ചു.

ഒടുവിൽ ജീവന്റെ ശ്വാസം ദൈവം അവരിലേക്ക് ഊതിനൽകിയിട്ട് അൽപ്പം അകലേക്ക് മാറിനിന്നു.

ഉറക്കം ഉണരുന്നപോലെ അവർ ഓരോരുത്തരായി പതിയെ എഴുന്നേറ്റു പരസ്പ്പരം നോക്കി. ആർക്കും ആരെയും പരിചയമൊന്നും തോന്നുന്നില്ല. എങ്കിലും അവർ പരസ്പരം ചിരിക്കാൻ ശ്രമിക്കുകയും തൊട്ടുനോക്കുകയും ചെയ്തു. ആദ്യകാഴ്ചയിൽ തന്നെ തങ്ങളിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ ഉണ്ടെന്നും ചിലരെ സ്പർശിക്കുമ്പോൾ ശരീരത്തിലൂടെ തരംഗങ്ങൾ പ്രവഹിക്കുന്നതും അവർ തിരിച്ചറിഞ്ഞു.


പിന്നീടവർ അതിമനോഹരമായ ചുറ്റുപാടുകളിലേക്ക് ആശ്ചര്യത്തോടെ നോക്കി.. പലതരം പക്ഷികൾ പറക്കുന്നതും അരുവികൾ നിറഞ്ഞ് ഒഴുകുന്നതും പലതരം ഫലങ്ങൾ കായ്ച്ചും പഴുത്തും നിൽക്കുന്നതും ഒക്കെ കാണുകയും ചെയ്തു. മനോഹരമായ പലതരം പൂവുകൾ സുഗന്ധം പരത്തിയതും സ്നേഹത്തിന്റെ വിത്തുകൾ അവരിൽ പൊട്ടി മുളച്ചു. അവർ ഒറ്റയ്ക്കും കൂട്ടമായും നാനാദിക്കുകളിലേക്ക് ഓടി.


അപ്പോഴാണ് ഒരു കാര്യം അവരോട് പറഞ്ഞില്ലല്ലോ എന്ന കാര്യം ദൈവം ഓർത്തത്.. ആകെ അങ്കലാപ്പിലായ ദൈവം ഉറക്കെ വിളിച്ചുപറഞ്ഞു;

"എല്ലാവരും നന്നായി പ്രവർത്തിക്കണം കേട്ടോ....."


പലവഴിക്ക് ഓടുന്നതിനിടയിൽ ആരോ എന്തോ വിളിച്ചുപറഞ്ഞതായി അവർക്കു തോന്നി.

അവരിൽ ചിലർ പ്രവർത്തിക്കണം എന്ന് പറഞ്ഞത് കൃത്യമായി കേൾക്കുകയും തങ്ങളാൽ കഴിയുന്ന വിധം കഠിനമായി പ്രവർത്തിക്കുകയും ചെയ്തു.


പ്രവർത്തിക്കണം എന്നാണോ പ്രാർത്ഥിക്കണം എന്നാണോ പറഞ്ഞതെന്നു കൃത്യമായി മനസിലാകാത്ത മറ്റുചില ആളുകൾ പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.


വേറെ ചിലർ കേട്ടത് പ്രാർത്ഥിക്കണം എന്നാണ്. അവർ പ്രാർത്ഥന മാത്രം നടത്തി ഇപ്പോഴും ജീവിക്കുന്നു!


ഇതൊന്നും കേൾക്കാതെ പോയ വേറെ ചില ആളുകൾ ഉണ്ടായിരുന്നു.. അവർ പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ഒന്നും നിൽക്കാതെ ഇപ്പോഴും അങ്ങിനെയൊക്കെ അങ്ങ് ജീവിച്ചു പോകുന്നു.