2014, ജനുവരി 18, ശനിയാഴ്‌ച

ബാലൻ

ന്നും കുളിച്ച്  കുറിതൊട്ട് ടിപ് ടോപ്പിൽ മാത്രം സ്കൂളിൽ വരാറുള്ള പവിത്രൻ സാറിന് അന്നുമാത്രം കുളിക്കാൻ പറ്റിയില്ല..
കാരണം, സ്കൂളിൽ അതിക്രമിച്ചു കയറിയ കള്ളനെ 'അതിസാഹസികമായി' കീഴ്പ്പെടുത്തി സ്കൂൾ വരാന്തയിലെ വലിയ തൂണിൽ പിടിച്ചു കെട്ടിയത് സാറെന്നും കുളിക്കാൻ ഉപയോഗിക്കുന്ന വെള്ള തോർത്തു കൊണ്ടാണ്.

വാർത്ത കാട്ടുതീ പോലെ പടർന്നു..
കേട്ടവർ കേട്ടവർ സ്കൂളിലേക്ക് കുതിച്ചു പാഞ്ഞു...
വന്നവരിൽ ചിലർ സ്വന്തം സങ്കൽപ്പങ്ങളിൽ നിന്ന് മെനഞ്ഞ  അഭിപ്രായങ്ങൾ പറഞ്ഞ് സ്കൂൾ മുറ്റത്ത്‌ നിന്ന് പല്ല് തേച്ചു.. നീട്ടി തുപ്പി..

ഏര് പൂട്ടികൊണ്ടിരുന്ന പോത്തുകളെ പാടത്തു വിട്ട് ചെളിപുരണ്ട ശരീരവുമായി ഓടിവന്ന *അപ്പു പിട്ടനും *കേളു പിട്ടനുമൊക്കെ ആദ്യമായി അക്ഷരമുറ്റം ചവുട്ടിയ നിർവൃതിയിൽ അല്പ്പനേരം തരിച്ചു നിന്നു..

സ്കൂൾ കുട്ടികൾ 'കള്ളനു' ചുറ്റും കൂട്ടം കൂടിനിന്ന് കൂക്കി വിളിച്ചും പരിഹസിച്ചും രസിച്ചു.. പലപ്പോഴും വടിയുടെ ശീല്ക്കാരം കേട്ട് കുട്ടികൾ ചിതറി ഓടുകയും വീണ്ടും വീണ്ടും കൂട്ടം കൂടുകയും ചെയ്തുകൊണ്ടിരുന്നു...
അന്ന് ആദ്യമായിട്ടായിരുന്നു അവരെല്ലാവരും  ജീവനോടെ ഒരു 'കള്ളനെ' കാണുന്നത്.

നഷ്ടങ്ങളുടെ കണക്കെടുപ്പിന് ഓഫീസ് മുറിയിലും മറ്റും പരിശോധനകൾ നടന്നെങ്കിലും കാര്യമായ തെളിവുകൾ ഒന്നും കിട്ടിയില്ല. കള്ളൻ കയറിയത് ലാബിൽ മാത്രമാണെന്നും, പണമായിട്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ലാബിലെ ഭിത്തിയിൽ നിന്ന് പൊട്ടിവീണ് ചിതറിയ അസ്ഥികൂടങ്ങൾ സാക്ഷ്യം പറഞ്ഞു.

കള്ളൻ ലാബിൽ കയറിയതിന്റെ ഫലമായി വല്ല രാസമാറ്റവും വന്നിട്ടുണ്ടാകുമോ എന്ന് കെമിസ്ട്രി സാർ ആശങ്കപ്പെട്ടു.!!

ഇരുപതു കിലോമീറ്റർ ദൂരെയുള്ള പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ ആരൊക്കയൊ കുതിച്ചുകഴിഞ്ഞു.. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യം അന്നില്ല.

അടച്ചുറപ്പില്ലാത്ത ജനൽ 'കുത്തിതുറന്നാണ്' കള്ളൻ അകത്തു കയറിയത് എന്ന നിഗമനത്തിൽ എല്ലാവരും എത്തിച്ചേർന്നു.. അതുതന്നെയായിരുന്നു സംഭവിച്ചതും.

കയിലിമുണ്ടും ബനിയനും ധരിച്ച് ഒരു സാഹസികനെപ്പോലെ നെഞ്ചും വിരിച്ചു 'കള്ളനു' ചുറ്റും നടക്കുന്ന പവിത്രൻ സാറിനെ കുട്ടികൾ ആരാധനാ ഭാവത്തിൽ നോക്കിനിന്നു..
ഒരു പക്ഷേ ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് ഹോം വർക്ക് ചെയ്യാത്ത (ഞാനടക്കമുള്ള) കുട്ടികൾ പ്രതീക്ഷിച്ചു.

"എങ്ങിനെയാ കള്ളനെ പിടിച്ചേ..??"
"പിടിക്കാൻ ചെന്നപ്പോ കള്ളൻ ഓടിയോ..?"
"കള്ളൻ ഉപദ്രവിക്കാൻ നോക്കിയോ..? അവന്റെ കയ്യിൽ മാരകായുധങ്ങൾ വല്ലതും ഉണ്ടായിരുന്നോ..?"
"എന്നാലും സാറിനെ സമ്മതിക്കണം.. ഒറ്റയ്ക്ക്.. ഹോ... ഓർക്കുമ്പോൾ തന്നെ..."

നൂറു ചോദ്യങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നടുവിൽ പുളകിതനായി നിന്ന പവിത്രൻസാർ അഞ്ചാമത്തെയോ അറാമത്തെയോ തവണകൂടി ഒരു മടിയും കൂടാതെ സംഭവം വിവരിച്ചു..
നേരത്തേ കേട്ടവരും പുതുതായി കേൾക്കുന്നവരും ഒരുപോലെ ചെവി കൂർപ്പിച്ചു പിടിച്ചു..
ഇനി പറയുമ്പോൾ, പഴയതിൽ പെടാത്ത വല്ലതും പുതുതായി പറഞ്ഞാലോ..!!
പവിത്രൻ സാർ വീണ്ടും പറഞ്ഞുതുടങ്ങി:
"രാവിലെ ഞാനും *ഗങ്ങാരൻ മാഷും കൂടിയാണ് കക്കൂസിൽ പോവാനും പല്ല് തേച്ച് കുളിക്കാനും വേണ്ടി ഇങ്ങോട്ട് വന്നത്. ഗങ്ങാരൻ മാഷ്‌ വന്നപടി കാര്യം സാധിക്കാൻ വേണ്ടി കയറി.. ഞാൻ പല്ലുതേച്ചു മുഖം കഴുകിക്കൊണ്ട് നിക്കുമ്പോ...ണ്ട് ലാബിന്റെ ജനാല തുറന്നു കിടക്കുന്നെ കാണുന്നു.."

മാഷ്‌ എല്ലാരും കേൾക്കുന്നില്ലേ എന്ന ഭാവത്തിൽ തലയുയർത്തി ചുറ്റിനും ഒന്ന് നോക്കി.. സൂചി വീണാൽ കേൾക്കുന്ന നിശബ്ദത..

".... ഇന്നലെ വൈകുന്നേരം ഞാൻ തന്നെയാണേ അത് അടച്ചത്.. ഇതെങ്ങിനിപ്പോ തുറന്നെ എന്ന് നോക്കാനായിട്ട് ഞാൻ ചെന്ന് നോക്കുമ്പോ...ണ്ട് ഈ കക്ഷി അതിന്റകത്ത്‌ കിടന്നു നല്ല ഉറക്കം.. ഒച്ചയുണ്ടാക്കാതെ ഞാൻ തിരിച്ചോടിച്ചെന്നു ഗങ്ങാരൻ മാഷ്നെ വിളിച്ചു.. എനിക്ക് കാര്യം സാധിക്കാൻ വേണ്ടിയാണ് വിളിക്കുന്നതെന്ന് കരുതി മാഷ്‌ മിണ്ടാതെ ഇരുന്നു.. ഉറക്കെ വിളിക്കാൻ പറ്റ്വോ... ഇവൻ ഒച്ചകേട്ട് എണീറ്റ്‌ ഓടിയാലോ..??
ഞാൻ പിന്നെ ഒന്നും നോക്കിയില്ല..  വരണത് വരട്ടെ എന്നുകരുതി രണ്ടും കല്പ്പിച്ചു പൂണ്ടടക്കം ഇവനെ ഒരൊറ്റ പിടുത്തം.. ഇവനൊന്ന് കുതറാൻ പോലും പറ്റിയില്ല.. തൂണേൽ പിടിച്ചു കെട്ടാൻ നേരത്തും ഇവൻ കൂർക്കം വലിക്കുന്നുണ്ടായിരുന്നു... ഹ ഹ ഹ.." പവിത്രൻ സാർ കുടവയർ കുലുക്കി ചിരിച്ചു.

കൂടിനിന്നവർ ഉറക്കെ ചിരിച്ചു; കൂട്ടത്തിൽ മുറുക്കാൻ കറപുരണ്ട പല്ലു കാണിച്ച് 'കള്ളനും'..

"ങേ..!! ഇവന് രണ്ടെണ്ണം കൊടുത്താലോ..  ഇരുന്ന് ചിരിക്കുന്ന കണ്ടില്ലേ..??" ആരൊക്കയോ ആവേശം കൊണ്ടു..

"വേണ്ട.. കണ്ടിട്ട് തലയ്ക്കു സ്ഥിരതയുള്ള ആളല്ല എന്ന് തോന്നുന്നു.." ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരുടെയോ ശബ്ദം ഉയർന്നു.

വായുവിൽ ഉയർന്ന കൈകൾ സാവകാശം  താഴ്ന്നു.. ഒരു നിമിഷംകൊണ്ട് പവിത്രൻ സാറിന്റെ ആവേശം കെട്ടടങ്ങി..ഒരുനിമിഷം മുകളിലേക്ക് നോക്കി 'ഈശ്വരാ.. ഇയാൾ സ്വബോധം ഉള്ള ആളായിരിക്കണേ..' എന്ന് സാറ്  പ്രാർത്ഥിച്ചുവോ..!!

അത് ബാലനായിരുന്നു... എന്റെ നാട്ടുകാരാനായ ഒരു ആദിവാസി യുവാവ്. ചെറുപ്പത്തിലെന്നോ ദുർമരണം കണ്ട് പേടിച്ചു മനോനില തെറ്റുന്നതുവരെ ബാലൻ മിടുക്കനായി പഠിച്ചുകൊണ്ടിരുന്ന ഒരു ബാലനായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ.. നാലു കിലോമീറ്ററോളം ദൂരെയുള്ള ഈ സ്കൂളിൽ, ബാലൻ എങ്ങിനെ എത്തിയെന്നുള്ളത് മാത്രം ഇന്നുമൊരു ചോദ്യചിഹ്നം!!

കൂട്ട മണിയുടെ ഒച്ചയിൽ കുട്ടികൾ എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് ഓടിക്കയറി..

എ പ്ലസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി പ്ലസ് ബി സ്ക്വയറും, എ മൈനസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി മൈനസ് ബി സ്ക്വയറും, ചൂരൽ വടിയുടെ ശീല്ക്കാരവും ചേർന്ന് സമാസമം ക്ലാസ്മുറിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കവേ പൊടിപടലങ്ങൾ പടർത്തി ചെമ്മണ്‍ പാതയിൽക്കൂടി ഞെളിപിരി കൊണ്ടുവരുന്ന പോലീസ് ജീപ്പ് സ്കൂൾ മുറ്റത്ത്‌ സഡൻ ബ്രേക്ക് ഇട്ടു.

കാക്കി കുപ്പായങ്ങൾ ഹെഡ് മാസ്റ്ററുടെ പിന്നാലെ ഓഫീസ് റൂമിലേക്ക്‌ വരിവരിയായി കയറിപ്പോയി. അവരെ നോക്കിയും ബാലൻ ചിരി തുടർന്നു..

പവിത്രൻ സാറിന്റെ മൊഴിയും ലാബിലെ പരിശോധനയും കഴിഞ്ഞ് ബാലനെയും കൊണ്ട്‌ പോലീസ് ജീപ്പ് ചെമ്മണ്‍ പാതയിലെ പൊടിപടലങ്ങൾക്കിടയിൽ പോയ്‌ മറഞ്ഞു..

പിന്നീട് ബാലൻ കള്ളനല്ലെന്നും മനോനിലയുടെ തകരാറുകൊണ്ട് സംഭാവിച്ചതാണെന്നുമുള്ള നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലനെ പോലീസ് വെറുതെ വിട്ടു.

പവിത്രൻ സാർ ആകട്ടെ കുറച്ചുകാലത്തേക്കെങ്കിലും താൻ ശരിക്കിനും കള്ളനെ തന്നെയാണ് പിടിച്ചതെന്ന് സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും തലയുയർത്തി നടന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് പേടിക്കേണ്ട മനുഷ്യനല്ല ബാലൻ എന്ന തിരിച്ചറിവ് എനിക്കും ഉണ്ടായത്..
ബാലൻ ഒരു പാവമായിരുന്നു.. നോട്ടംകൊണ്ടുപോലും ആരെയും ഭയപ്പെടുത്താത്ത, പേരുപോലെ  നിഷ്ക്കളങ്കനായ ബാലൻ..

വായിൽ നിറയെ ഇട്ടു ചവയ്ക്കാനുള്ള മുറുക്കാനു  വേണ്ടി അവൻ പണിയെടുത്തു.. ആരെയും അവൻ പറ്റിച്ചില്ല.. ഒരുപക്ഷേ പലപ്പോഴായിട്ട് അവൻ പറ്റിക്കപ്പെട്ടിരിക്കാം.. എണ്ണിവാങ്ങാത്ത കൂലിക്ക് മുമ്പിൽ അവൻ ആരോട് കണക്കു പറയാൻ.. വിലപേശാൻ...??

നാട്ടുകാർക്ക് അവൻ ചൂടൻ ബാലനാണ്.. വലം കയ്യിലേയും ഇടം കയ്യിലേയും ചൂണ്ടുവിരൽ തുമ്പിൽ  ചുണ്ണാമ്പ് തേച്ചു നടക്കുന്നവൻ.. കാരണങ്ങൾ ഉണ്ടായിരുന്നിട്ടും കൂടി ചിരിക്കാൻ മടിക്കുന്നവർക്കിടയിൽനിന്ന് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാലാൻ ചിരിച്ചുകൊണ്ടിരുന്നു.. അവന്റെ മുറുക്കാൻ കറപുരണ്ട ചിരിക്കുപോലും ഇത്രയധികം നിഷ്ക്കളങ്കത നല്കിയത് ആരാണ്..!!

ബാലനെ അറിയുന്നവരേക്കാൾ  ബാലന് അറിയുന്നവർ ആയിരുന്നു അവിടെ കൂടുതലും.. പൊതുവേ മൗനം ധരിച്ചു നടക്കുന്നവനെങ്കിലും എന്തൊക്കയോ ബാലനും അറിയുന്നുണ്ടായിരുന്നു.

വർഷങ്ങൾക്കു മുൻപ് കോളേജ് മഗസിനുവേണ്ടി ഒരു കഥ എഴുതിത്തരാൻ എന്റെ കൂട്ടുകാരി ആവശ്യപ്പെട്ടപ്പോൾ ഞാൻ തിരഞ്ഞെടുത്ത വിഷയം ബാലന്റെ കഥയായിരുന്നു.. അതുപക്ഷേ എന്റെ സങ്കല്പ്പങ്ങളിൽനിന്നു മെനഞ്ഞെടുത്ത കുറേ ഊഹാപോഹങ്ങൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായത് ബാലനെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ ആയിരുന്നു.

ആ കഥയും ബാലനും ഇന്നില്ല..
ഏകദേശം ഒരുവർഷം മുന്നേ ബാലൻ മരിച്ചു.. അവന്റെ ആരോഗ്യത്തെയും കാഴ്ച്ചയേയും കവർന്നെടുത്ത രോഗം ഒടുവിൽ  അവനെയും (ബാലനേയും)  കൊണ്ടുപോയി.. നല്ലവരായ നാട്ടുകാരുടെ സഹായങ്ങൾക്കൊന്നും ബാലന്റെ ജീവൻ പിടിച്ചുനിർത്താനും  കഴിഞ്ഞില്ല..  

ബാലൻ നടന്ന വഴികളും ചുണ്ണാമ്പ് പുരണ്ട ചൂണ്ടു വിരലുകളും എല്ലാം മനസ്സിലൊരു നീറ്റൽ ഇന്നും അവശേഷിപ്പിക്കുന്നു...


സ്കൂൾ വരാന്തയിലെ വലിയ തൂണിന്റെ ചുവട്ടിലിരുന്ന് ബാലന്റെ ആത്മാവ് ഇനിയും ഉറക്കെയുറക്കെ ചിരിക്കട്ടെ..
ആ ചിരി കേട്ട് അസ്വസ്ഥരായി പവിത്രൻ സാറിന്റെയും ഗങ്ങാരൻ മാഷിന്റെയും കുളികൾ ഇനിയും ഇനിയും മുടങ്ങട്ടെ..
കാരണം, ബാലൻ കള്ളനല്ല.. ഭ്രാന്തനുമല്ല. ബോധമുള്ള മനുഷ്യനായിരുന്നു.
-----------------------------------------------------------------------
നിത്യശാന്തി പുല്കി മയങ്ങുക.. 
നിത്യതയിലേക്ക് നീ ഉയർത്തപ്പെടും.
-----------------------------------------------------------------------
*ഗംഗാധരൻ

* പിട്ടൻ (കുറിച്ച്യ സമുദായത്തിലെ പഴയ ആളുകളെ വിളിച്ചിരുന്ന പേര്.) 

10 അഭിപ്രായങ്ങൾ:

  1. മുൻവിധിയുടെ പ്രഹരം ബാലൻ ഏറ്റുവാങ്ങി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ.. ബാലന് ഏറ്റുവാങ്ങാൻ ദുർവിധി മാത്രം അവശേഷിച്ചു.

      ഇല്ലാതാക്കൂ
  2. വ്യത്യസ്തനാമൊരു ബാലനെ മനോഹരമായി വരച്ചു

    മറുപടിഇല്ലാതാക്കൂ
  3. ഞാനാണെന്നും തീരുമാനിക്ക്യുന്നത്
    ചുറ്റുമുള്ളവര്‍ക്ക് ഭ്രാന്താണെന്ന്!!..rr

    മറുപടിഇല്ലാതാക്കൂ
  4. കുളിച്ചു കുറിയിട്ട് നടക്കുന്നവന്റെ മുദ്ര കുത്തലിൽ ബാലന് കണ്ട പരിഹാസത്തിനു ജനം നല്കിയ പേരാണ് മനോനില തെറ്റൽ നല്ല കഥ നന്നായി പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  5. മറുപടികൾ
    1. നന്ദി ഇക്ക..
      ചില ജന്മങ്ങൾ ഇങ്ങിനെയാണ്‌.. അറിവില്ലാത്തവരുടെ (അറിവുണ്ടെന്ന് സ്വയം നടിക്കുന്ന) പരിഹാസങ്ങൾ ഏറ്റുവാങ്ങി ജീവിക്കും. എങ്കിലും അവർക്ക് പറയാൻ പരാതികളോ പരിഭവങ്ങളോ ഉണ്ടാവാറില്ല .

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.