2015, ജൂൺ 30, ചൊവ്വാഴ്ച

വൃദ്ധവേലകൾ..

മുറ്റത്തെ മൂലയിൽ തളിർത്തു നില്ക്കുന്ന
പുൽനാമ്പുകളെ കൊതിയോടെ
നോക്കി നിൽക്കാറുണ്ട് ഞാനെന്നും..

വൃദ്ധനായ ശേഷം വേണം
ഇളം വെയിൽ കൊണ്ടാ മൂലയിലിരുന്ന്
വിറയാർന്ന കൈകളാൽ 
അവയെല്ലാം പിഴുത് മാറ്റാൻ..

മക്കളും കൊച്ചുമക്കളും വന്ന്
പ്രായത്തിന്റെ അന്തസ്സില്ലായ്മയെ
ചോദ്യം ചെയ്തേക്കാം,
ചീത്ത പറഞ്ഞേക്കാം..

എങ്കിലും സാരമില്ല,
വൃദ്ധനായ ശേഷം ചെയ്തു തീർക്കാനുള്ള
വേലകളിലൊന്നായ്‌ ഞാനിതെന്നേ
മനസ്സിൽ കുറിച്ചിരിക്കുന്നു. 

2015, ജൂൺ 29, തിങ്കളാഴ്‌ച

പക്ഷിച്ചൊല്ല്

ചൂട് തട്ടിക്കിടക്കുന്നൊരാകാശ-
വീഥിയിലൂടെ പറന്നൊരാ പക്ഷിയെ 
ലക്ഷ്യമിട്ടോരു വേടന്റെ  അമ്പുകൾ,
ഒന്നിന് പിന്നാലെ ഒന്നായ് പറന്നു..

കൊക്കിൽ കൊരുത്തൊരാ
നെൽക്കതിരൊക്കെയും
ഒറ്റ നിലവിളിക്കൊപ്പം പൊഴിഞ്ഞു..

ദേഹം വെടിഞ്ഞ് പ്രാണൻ പറക്കിലും-
മാതൃ ചിന്ത, കൂട്ടിലെ ഒറ്റക്കുരുന്നിനെ
ഓർത്തു തന്നെ..

2015, ജൂൺ 25, വ്യാഴാഴ്‌ച

മൈക്രോ കവിത

നിന്റെ കണ്ണുകളിലേക്ക്
ഒരാർഭാടമായി എന്റെ നഗ്ന്നത
കടന്നുവരുന്നത്‌ നീ സ്വപ്നം കാണാറുണ്ടോ..??
നിന്റെ സ്വപ്നങ്ങളിൽനിന്നുപോലും
എന്റെ ദേഹം മറയ്ക്കേണ്ട ബാധ്യത
തികച്ചും വേദനാജനകം തന്നെ..

2015, ജൂൺ 22, തിങ്കളാഴ്‌ച

വിളക്ക്

ജാതി ചോദിക്കൽ നിർത്തി
അയാൾ 'വിളക്ക്' ചോദിക്കാൻ തുടങ്ങി;
"ഏതാ നിന്റെ വിളക്ക്..? "

വിളക്കുകൾ പ്രകാശത്തിന്റെ
അടയാളം ഉപേക്ഷിച്ച്‌
മതങ്ങളുടെ കുപ്പായമണിഞ്ഞു തുടങ്ങി..

2015, ജൂൺ 10, ബുധനാഴ്‌ച

വിജയം

പരിശ്രമിച്ച് വിജയിച്ച ഒരേയൊരു കാര്യമേ അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ; പക്ഷേ, മറ്റുള്ളവർ അതിനെ ആത്മഹത്യ എന്ന് വിളിച്ചു.