2013, ഡിസംബർ 14, ശനിയാഴ്‌ച

എന്റെ ആദ്യത്തെ രക്തദാനം; അഥവാ ഒരു പേരുദോഷം ഉണ്ടാക്കിയ കഥ


എത്ര കിതച്ചാലും ചില ഓട്ടങ്ങൾക്ക് ഒരു സുഖമുണ്ട്.. അത് അവനവനുവേണ്ടിയുള്ള ഓട്ടമല്ലെങ്കിൽ പ്രത്യേകിച്ചും.
അങ്ങിനെ ചെറിയൊരു ഓട്ടവും കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് എന്റെ ആദ്യരക്തദാനത്തിന്റെ കഥ ഓർമ്മ വന്നത്.

ഓർമ്മ ശരിയാണെങ്കിൽ 2007 -08 ലാണ് സംഭവം.
'AB+ve-രക്ത ഗ്രൂപ്പിലുള്ള ആരെങ്കിലും ഉണ്ടോ' എന്ന അന്വേഷണവുമായി ഹോസ്റ്റൽ മേറ്റായ നീലേട്ടൻ മുറിയിലേക്ക് കടന്നുവന്നപ്പോൾ ചാടിപ്പുറപ്പെടാൻ തയ്യാറായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ഒരു ഗ്രൂപ്പിൽ..

ശാരീരികമായി 'നല്ല' തടിയുള്ളതുകൊണ്ട് 'പോകണ്ടാ പോകണ്ടാ' എന്ന് കൂട്ടുകാർ നിരുത്സാഹപ്പെടുത്തിയിട്ടും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്തായാലും ഒരു നേരം രക്തം ഊറ്റി എന്നുകരുതി ചത്തുപോകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കൂട്ടുകാരനൊപ്പം ഞാനും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

രക്തദാനം നടത്തി തിരികെ ഹോസ്റ്റലിൽ എത്തുമ്പോൾ കിട്ടുന്ന വീരപരിവേഷത്തിന്റെ നിറമുള്ള ചിത്രങ്ങൾ ഒരു വെള്ളിത്തിരയിലെന്നപോലെ എന്റെ മനസ്സിലും ഓടിത്തുടങ്ങി.

എവിടെനിന്നൊക്കയോ പ്രവഹിക്കുന്ന ആശംസകൾ.. തോളിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ... ഓ.. എന്ത് രസമായിരിക്കും അത്.. ആത്മാഭിമാനം കൊണ്ട് തുള്ളിച്ചാടാൻ തോന്നിപോയി..

ഹോസ്പിറ്റൽ മുറ്റത്ത്‌ ബൈക്കിൽ ചെന്നിറങ്ങിയപ്പോൾ തന്നെ അപരിചിതനായ ഒരാൾ ഓടിവന്ന് ഞാൻ രോഗിയുടെ ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തുകയും ഞങ്ങൾക്ക് രണ്ടുപേർക്കും മൂസമ്പി ജ്യൂസ് വാങ്ങിത്തരികയും ചെയ്തു.

ആവശ്യക്കാർ പലപ്പോഴും വിനയാന്വിതരായിപ്പോകുന്നത് ഇങ്ങിനെയുള്ള അവസരങ്ങളിലാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. കാരണം, ഒരു രാജാവിനെ എന്നപോലെ PVS ഹോസ്പിറ്റലിന്റെ  ഇടനാഴിയിൾക്കൂടി എന്നെ ആനയിക്കുമ്പോൾ ആവശ്യത്തിൽക്കൂടുതൽ വിനയം ആ പാവം മനുഷ്യൻ എന്നോട് കാണിച്ചിരുന്നു.

വെയിറ്റ് നോക്കുമ്പോൾ എന്റെ ഭാരം അമ്പതിന്റെ താഴേക്ക്‌ പോകുന്നതും നോക്കി നേഴ്സുമാർ വാപൊത്തി ചിരിക്കുമോ..??
ഊറ്റിയെടുക്കാനുള്ള ചോരയൊക്കെ എന്റെ ശരീരത്തിൽ ഉണ്ടാകുമോ..??
തല കറങ്ങുമോ..?
ഊറ്റിയതിന്റെ ഇരട്ടി ശരീരത്തിലേക്ക് തിരിച്ചു കയറ്റേണ്ടിവരുമോ..?
ഒരുപക്ഷേ രക്തം എടുക്കാതെ മടങ്ങേണ്ടിവന്നാൽ കൂട്ടുകാരുടെ വകയുള്ള ഗോസിപ്പും കളിയാക്കലുകളും ഏതറ്റം വരെ പോകും..(??) തുടങ്ങി ഒരായിരം സംശയങ്ങൾ ബ്ലഡ്‌ ബാങ്കിന്റെ മുൻപിൽ ഊഴവും കാത്തിരിക്കുമ്പോൾ എന്റെ മനസ്സിൽ വട്ടം ചുറ്റുന്നുണ്ടായിരുന്നു.

രക്തദാനത്തിന് ഞാൻ യോഗ്യനാണെന്നുള്ള അറിയിപ്പ് കിട്ടിയതോടെ സംശയങ്ങളൊക്കെ അസ്ഥാനത്തായി..
ശരീരത്തിൽനിന്നും ബ്ലഡ്‌ബാഗിലേക്ക് എന്റെ രക്തം പതിയേ ഒഴുകിതുടങ്ങിയപ്പോൾ മനസ്സ് പൂത്തിരി കത്തിച്ച് കളിക്കുകയായിരുന്നു.

ഇതാ ആദ്യമായി മറ്റൊരാളുടെ ഞരമ്പുകളിലേക്ക് എന്റെ രക്തവും ഒഴുകിച്ചേരാൻ പോകുന്നു.. എന്റെ ശക്തമായ ഞെരിച്ചിലിൽ കൈവെള്ളയ്ക്കുള്ളിലിരുന്ന് പാവം ബോള് നിലവിളിച്ചു.

കടലാസുപോലെ ഒന്ന് വിളറി എന്നല്ലാതെ കാര്യമായി യാതൊരു ക്ഷീണവും അനുഭവപ്പെട്ടില്ല. (അനുഭവപ്പെട്ടാലും അറിയിക്കില്ല. അതല്ലേ അതിന്റെ ഒരു ഇത്.. യേത്..??)
മാനസികമായി ഒരു ഭാരക്കുറവ്.. ഒരാശ്വാസം.. ഒരു നല്ല കുമ്പസാരത്തിന്റെ സുഖമുണ്ട് ഒരുതവണ രക്തദാനം നടത്തിയാൽ എന്നുവരെ തോന്നിപ്പോയി.
ഭക്ഷണം കഴിക്കാം എന്നുള്ള അവരുടെ സ്നേഹനിർബന്ധത്തെ തല വെട്ടിച്ച് നിഷേധിച്ച് നല്ല നമസ്ക്കാരവും പറഞ്ഞു തിരിച്ചു പോരുമ്പോൾ നീലേട്ടനൊരു മോഹം; എനിക്കൊരു ബിരിയാണി മേടിച്ചുതരണം. എന്നാൽ ആയിക്കോട്ടെ എന്ന് ഞാനും.

പണ്ടുമുതൽക്കേ നല്ല ഭക്ഷണ പെരുമയുള്ള നാടാണ് കോഴിക്കോട്. ഇവിടെ ഏത് ഹോട്ടലിൽ കയറിയാലും നല്ല ഭക്ഷണം കിട്ടും. അങ്ങിനെ  ആവിപറക്കുന്ന കോഴിബിരിയാണിയുടെ സ്വാദും ആസ്വദിച്ച് കോഴിക്കാലും കടിച്ചിരിക്കേ പുള്ളിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.
"ഹലോ.. അതെ..
............? .......!!
ശരി.. ഓക്കേ.." ഫോണ്‍ കട്ടായി.
"നീലേട്ടാ.. ആരാ വിളിച്ചേ..?" ഞാൻ ചോദിച്ചു.
"എടാ അയാള് മരിച്ചുപോയി.."
...............
സൂ..... സൂ.....സൂ.....
വീർപ്പിച്ച് പിടിച്ച നെഞ്ചിൻകൂട് തകർത്ത് ശ്വാസം പുറത്തേക്കു പാഞ്ഞു..

കടിച്ച കോഴിക്കാൽ അതുപോലെ വായിൽത്തന്നെ ഇരുന്നു.. പാത്രത്തിൽ അവശേഷിച്ച ഭക്ഷണം കൈതൊടാതെ തണുത്തുപോയി. അതിലും വലിയ തണുപ്പ് മനസ്സിലേക്ക് അരിച്ചുകയറി..
ദൈവമേ.. ഹോസ്റ്റലിലേക്ക് ഇനി എങ്ങിനെ പോകും..??
ആരുടെയൊക്കയോ കളിയാക്കി ചിരികൾ കേൾക്കുന്നു..
ആശംസകൾ.. പൂച്ചെണ്ടുകൾ.. കിരീടം.. എല്ലാം ഇതാ, ഇവിടെ തീർന്നിരിക്കുന്നു.
ആരോഗ്യവാനായ ഒരു മനുഷ്യനെ രക്തം കൊടുത്ത് പരലോകത്തേക്ക് നേരത്തേ പറഞ്ഞുവിട്ടവൻ എന്നൊരു പേരുദോഷം അല്ലാതെ മറ്റൊന്നും ഈ രക്തദാനം കൊണ്ട്  ഇനിയെനിക്ക് കിട്ടില്ലെന്ന് ഉറപ്പായി.
സത്യം.. ആ ഒരു പേരുദോഷമല്ലാതെ മറ്റൊന്നും എന്നെ സ്വീകരിക്കാൻ അന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല.

10 അഭിപ്രായങ്ങൾ:

  1. കര്‍മ്മണ്യേ വാധികാരസ്ഥേ...!!

    മറുപടിഇല്ലാതാക്കൂ
  2. അയാളുടെ ബന്ധുക്കളെയെങ്ങാനും പിന്നീട് കണ്ടിരുന്നോ...? :-)

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.